വ്ളാഡിവോസ്റ്റോക്ക്: ആഭ്യന്തര വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന പദ്ധതിയായ മെയ്ക്ക് ഇൻ ഇന്ത്യ മറ്റു രാജ്യങ്ങൾക്കും മാതൃകയാണെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ. എട്ടാമത് ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ റഷ്യൻ നിർമ്മിത കാറുകളെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ശരിയായ കാര്യമാണ് നരേന്ദ്രമോദി ചെയ്യുന്നത്. രാജ്യത്തിൻ്റെ പുരോഗതി രാജ്യത്തിനകത്തു നിന്ന് തന്നെ ആരംഭിക്കുന്നതിന് അദ്ദേഹം പ്രാധാന്യം നൽകി. റഷ്യക്ക് തികച്ചും പ്രചോദനാത്മകമായ കാര്യമാണിത്.
രാജ്യത്തിനകത്തു നിർമ്മിച്ച വാഹനങ്ങൾ ഉപയോഗിക്കുന്നത് വളരെ മികച്ച തീരുമാനമാണ്. റഷ്യ ഈ തീരുമാനത്തെ പിന്തുടരാൻ ആഗ്രഹിക്കുന്നു. തൊണ്ണൂറുകളിൽ തങ്ങൾക്ക് ആഭ്യന്തരമായി നിർമ്മിച്ച കാറുകൾ ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ രാജ്യത്ത് വാഹനനിർമ്മാണം ആരംഭിച്ചിരിക്കുന്നു. മെഴ്സിഡസ്, ഔഡി കാറുകളെക്കാളും ലാളിത്യമുള്ളവയാണ് അവ. പക്ഷേ ഇപ്പോൾ അവയുടെ പ്രാധാന്യം എത്രയെന്ന് ഞങ്ങൾ റഷ്യക്കാർ തിരിച്ചറിയുന്നു.
ഇന്ത്യയെ നോക്കൂ. അവർ സ്വന്തം രാജ്യത്ത് കാറുകളും കപ്പലുകളും നിർമ്മിക്കുന്നു. മാത്രമല്ല കൂടുതൽ ഉപയോഗിക്കുന്നതും ഇന്ത്യയിൽ നിർമ്മിച്ച വാഹനങ്ങൾ തന്നെ. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ ഇത്തരമൊരു വൻ മുന്നേറ്റം വാഹനവിപണിയിൽ നടത്താൻ ഇന്ത്യക്ക് സാധിച്ചു. നരേന്ദ്രമോദി വാഹനങ്ങളുടെ ഉത്പാദനം രാജ്യത്ത് നടത്തുന്നതിനെക്കുറിച്ചു മാത്രമല്ല, ജനങ്ങൾ അവ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും വലിയ പ്രാധാന്യം നൽകുന്നുണ്ട്. നിരന്തരം ജനങ്ങളുമായി സംവദിക്കുന്നതിലൂടെ ഇത് സാധ്യമാകുന്നു.
റഷ്യയിൽ ഞങ്ങൾക്ക് സ്വന്തമായി നിർമ്മിച്ച നിരവധി വാഹനങ്ങൾ നിലവിലുണ്ട്. ഇനി ജനങ്ങൾക്കിടയിൽ അതിൻ്റെ ഉപയോഗത്തെക്കുറിച്ച് അവബോധം നൽകുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണം. ആഭ്യന്തരമായി ഉത്പാദിപ്പിച്ച കാറുകളുടെ ഒരു ശ്രേണി തന്നെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു. പ്രത്യേകിച്ച് ഉദ്യോഗസ്ഥതലത്തിലുള്ളവരുടെ ആവശ്യങ്ങൾക്ക് ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും ആലോചിച്ചു വരുന്നു. രാജ്യത്ത് നിർമ്മിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നത് ലോകവ്യാപാരക്കരാറിനെ ബാധിക്കുന്ന കാര്യമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post