മുംബൈ : നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പേരിൽ പോലീസ് സ്റ്റേഷനിലേക്ക് ഭീഷണി കത്തുകൾ അയച്ചതിന് ഒരാൾ അറസ്റ്റിലായി. മറ്റൊരു പ്രതിക്കായി പോലീസ് തിരച്ചിൽ തുടരുന്നു. എംഡി അഫ്സർ എന്ന അഫ്സർ ഖാനാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ സഹോദരൻ അക്തറിനായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഈ മാസം 19 മുതൽ 20 വരെ ദിവസങ്ങളിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർ മുംബൈയിൽ ഭീകരാക്രമണവും കലാപവും നടത്തുമെന്ന് പറഞ്ഞാണ് ഇയാൾ പോലീസ് സ്റ്റേഷനിലേക്ക് നിരന്തരം കത്തുകൾ അയച്ചിരുന്നത്. മുംബൈ നഗരത്തിലെ ഭോയ്‌വാഡ പോലീസ് സ്റ്റേഷനിലേക്കാണ് ഇയാൾ തപാൽ വഴി ഭീഷണി കത്തുകൾ അയച്ചു കൊണ്ടിരുന്നത്.
ഭോയ്‌വാഡ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ എല്ലാ കത്തുകളും ചെമ്പൂർ പോസ്റ്റ് ഓഫീസ് വഴിയാണ് വന്നതെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ കത്തുകൾ എല്ലാം പോസ്റ്റ് ചെയ്തത് ഒരു ആൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞു. ഈ കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് അഫ്സർ ഖാനാണ് കത്തുകൾ പോസ്റ്റ് ചെയ്യാനായി തന്നെ ഏൽപ്പിച്ചതെന്ന് വെളിപ്പെടുത്തിയത്. ഇന്ത്യൻ ശിക്ഷാനിയമം 505, 506 വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഭോയ്‌വാഡ പോലീസ് അറിയിച്ചു.











