ബംഗളൂരു: രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1ന്റെ നാലാം ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കിയെന്ന് ഐഎസ്ആർഒ. 256 കിലോമീറ്റർ * 121973 കിലോമീറ്ററാണ് പുതിയ ഭ്രമണപഥം. ആദിത്യയുടെ ത്രസ്റ്റർ എഞ്ചിൻ ജ്വലിപ്പിച്ചാണ് ഭ്രമണപഥമാറ്റം വിജയകരമായി പൂർത്തിയാക്കിയത്. മൗറീഷ്യസ്, ബെംഗളൂരു, എസ്ഡിഎസ്‌സി-ശ്രീഹരിക്കോട്ട, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിലെ ഇസ്രോയുടെ ഗ്രൗണ്ട് സ്റ്റേഷനുകളിൽ നിന്ന് ഈ സമയം ഉപഗ്രഹത്തെ ട്രാക്ക് ചെയ്തിരുന്നു.
നാലാം ഭ്രമണപഥത്തിൽ വലംവയ്ക്കുന്നത് പൂർത്തിയാക്കിയതിന് ശേഷം ഉപഗ്രഹം ഭൂമിക്കും സൂര്യനും ഇടയിലുള്ള ലഗ്രാഞ്ച് പോയിന്റ് 1ലേക്കുള്ള യാത്ര തുടങ്ങും. 125 ദിവസം സഞ്ചരിച്ചാണ് ആദിത്യ എൽ വൺ പോയിന്റിന് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തുന്നത്. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന മേഖലയാണ് ലഗ്രാഞ്ച് പോയിന്റ് 1. ഈ മാസം 19ന് രാവിലെ രണ്ട് മണിക്കാണ് ഉപഗ്രഹത്തെ ട്രാൻസ് ലഗ്രാഞ്ച് പോയിന്റ് 1 പാതയിലേക്ക് മാറ്റുന്നത്.
Discussion about this post