തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിൽ എ.സി.മൊയ്തീൻ എംഎൽഎ ഇഡിയോട് സഹകരിക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. കേന്ദ്രം വേട്ടയാടുകയാണെന്ന പതിവ് ക്യാപ്‌സ്യൂളുമായി പതിവ് പോലെ ഇത്തവണയും എം.വി.ഗോവിന്ദൻ വരരുതെന്നും മുരളീധരൻ പറഞ്ഞു. പുത്തൂരിൽ ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ബലിയാടാക്കി എന്ന് ഇനി പറയുന്നതിൽ യാതൊരു കാര്യവും ഇല്ല. സംസ്ഥാന നേതൃത്വം അഴിമതിക്ക് കൂട്ടുനിന്നുവെന്ന് ബാങ്ക് ഡയറക്ടർ തന്നെ പറഞ്ഞ സ്ഥിതിക്ക് ഇനി കേന്ദ്രത്തെ കുറ്റം പറയാനാകില്ല. അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ പാവപ്പെട്ട ജനങ്ങളുടെ ജീവിതം തകർത്ത പാർട്ടി എന്ന് ജനം സിപിഎമ്മിനെ വിലയിരുത്തുമെന്നും” വി.മുരളീധരൻ പറഞ്ഞു.
പ്രധാനപ്പെട്ട സിപിഎം നേതാക്കളെ രക്ഷിക്കുന്നതിന് വേണ്ടി ഭരണസമിതി അംഗങ്ങളെ ബലിയാടാക്കിയെന്ന് മുന്‍ ഡയറക്ടര്‍ ജോസ് ചക്രാംപിള്ളി ആരോപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഇപ്പോള്‍ ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇതാണ് ശരിയായ അന്വേഷണം. സിപിഎം നേതാക്കള്‍ കുടുങ്ങാതിരിക്കാന്‍ വേണ്ടി നൂറു ശതമാനം ഞങ്ങളെ ബലിയാടാക്കിയതാണെന്നും, പി.കെ.ബിജുവിന് ക്രമക്കേടുകളെ കുറിച്ച് കൃത്യമായി അറിയാമായിരുന്നു എന്നുമാണ് ജോസ് ചക്രാംപിള്ളി പറഞ്ഞത്.
Discussion about this post