ഇസ്ലാമാബാദ് : പാകിസ്താനിൽ ഇന്ധന വില കുതിച്ചുയരുന്നു. പെട്രോളിനും ഡീസലിനും വില 330 പാകിസ്താൻ രൂപ കടന്നിരിക്കുകയാണ്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി മൂലം ആളുകൾ കഷ്ടപ്പെടുന്നതിനിടെയാണ് ഇന്ധനവിലയും ചരിത്രപരമായ കുതിപ്പ് തുടരുന്നത്. രണ്ടാഴ്ചയ്ക്കിടെ പെട്രോളിനും എച്ച്എസ്ഡിക്കും ക്രമേണ 32.41 ും 38.49 ും രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഒരു മാസത്തിനിടെ 58.43 രൂപയും 55.83 രൂപയും വർദ്ധിച്ചിട്ടുണ്ട്.
ഓഗസ്റ്റ് മാസം പണപ്പെരുപ്പ നിരക്ക് 27.4 ശതമാനം വർദ്ധിച്ചതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ അവശ്യസാധനങ്ങളുടെ വിലയും വരും ദിവസങ്ങളിൽ വർദ്ധിക്കാൻ സാധ്യതയുണ്ട്. പുതിയ സർക്കാർ അധികാരമേറ്റ ശേഷം പെട്രോളിനും ഡീസലിനും 20 ശതമാനം വില വർധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇടക്കാല പ്രധാനമന്ത്രി അൻവറുൾ ഹഖ് കക്കറിന്റെ അനുമതി ലഭിച്ചതിന് ശേഷമാണ് പാക് ധനമന്ത്രാലയം വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. ആഗോളതലത്തിൽ പെട്രോളിയം വില ഉയരുന്നതാണ് ഈ തീരുമാനത്തിന് പിന്നിൽ. ഇതിന്റെ ഫലമായി എച്ച്എസ്ഡി വില 311.84 ൽ നിന്ന് 329.18 ആയി ഉയർന്നു.
ഈ വിലക്കയറ്റം രാജ്യത്തെ ജനങ്ങളെ രൂക്ഷമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ജനങ്ങളുടെ മുഖത്തേറ്റ പ്രഹരമാണ് ഈ വിലക്കയറ്റം എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Discussion about this post