കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകുന്നേരം 3.00 മണി മുതലാണ് മത്സരം. ബഹുരാഷ്ട്ര ടൂർണമെന്റുകളിലെ അഞ്ച് വർഷത്തെ കിരീട വരൾച്ച അവസാനിപ്പിക്കാൻ ഇന്ത്യയും വിജയതീരത്തേക്കുള്ള മടങ്ങി വരവിന്റെ നാന്ദിയായ ഏഷ്യാ കപ്പ് നിലനിർത്താൻ ശ്രീലങ്കയും പൊരുതുമ്പോൾ കൊളംബോയിൽ ഇന്ന് മഴ മാറി നിൽക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ബംഗ്ലാദേശിനെതിരായ അവസാന സൂപ്പർ 4 മത്സരത്തിൽ പരിക്കേറ്റ ഓൾ റൗണ്ടർ അക്ഷർ പട്ടേൽ ഇന്ന് ഇന്ത്യക്ക് വേണ്ടി കളിക്കില്ല. പകരം വാഷിംഗ്ടൺ സുന്ദറിനെ ബിസിസിഐ അടിയന്തിരമായി കൊളംബോയിൽ എത്തിച്ചിട്ടുണ്ട്. പരിക്കേറ്റ സ്പിന്നർ മഹീഷ് തീക്ഷണയ്ക്ക് പകരം സഹൻ അരച്ചിഗെയെ ശ്രീലങ്കയും ടീമിൽ എടുത്തിട്ടുണ്ട്.
ലോകകപ്പിന് മുന്നോടിയായുള്ള ഉപഭൂഖണ്ഡത്തിലെ കിരീട നേട്ടം ഇരു ടീമുകൾക്കും ആത്മവിശ്വാസം ഉയർത്താൻ ഉതകുന്നതാണ്. പ്രത്യേകിച്ചും ദിവസങ്ങൾക്കുള്ളിൽ ലോകകപ്പ് ഇന്ത്യയിൽ ആരംഭിക്കാനിരിക്കെ. സൂപ്പർ 4 ഘട്ടത്തിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ജയം ഇന്ത്യക്കൊപ്പമായിരുന്നു. അതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.
2018ൽ ദുബായിൽ നടന്ന ടൂർണമെന്റിൽ ബംഗ്ലാദേശിനെ 3 വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ ഒടുവിൽ ഏഷ്യൻ ചാമ്പ്യന്മാരാകുന്നത്. അതിന് ശേഷം ഉഭയകക്ഷി പരമ്പര വിജയങ്ങളൊഴിച്ചാൽ ഇന്ത്യക്ക് മറ്റ് പ്രധാന ടൂർണമെന്റുകളിൽ ഒന്നും കപ്പുയർത്താൻ സാധിച്ചിട്ടില്ല.
2019ലെ ഏകദിന ലോകകപ്പിലും 2022ലെ ട്വന്റി 20 ലോകകപ്പിലും സെമി ഫൈനലിൽ എത്താനായതാണ് പിന്നീടുള്ള ഇന്ത്യയുടെ പ്രധാന നേട്ടങ്ങൾ. 2019ലും 2023ലും ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തിയിരുന്നു.
ട്വന്റി 20 ഫോർമാറ്റിൽ നടന്ന് ശ്രീലങ്ക ചാമ്പ്യന്മാരായ കഴിഞ്ഞ ഏഷ്യാ കപ്പിൽ ഇന്ത്യയുടെ പ്രകടനം മോശമായിരുന്നു. ആ തെറ്റ് തിരുത്താനുള്ള സുവർണാവസരമാണ് കൊളംബോയിൽ ടീം ഇന്ത്യക്ക് ഇന്ന് കൈവന്നിരിക്കുന്നത്. ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ചറി ഉണ്ടായിട്ടും വിരാട് കോഹ്ലിയും ഹാർദിക് പാണ്ഡ്യയും ഇല്ലാതിരുന്ന ബംഗ്ലാദേശിനെതിരായ അവസാന സൂപ്പർ 4 മത്സരത്തിൽ, സ്പിന്നിന് മുന്നിൽ ഇന്ത്യ കീഴടങ്ങിയിരുന്നു. എന്നാൽ ഫൈനലിൽ ഏറ്റവും ശക്തമായ ടീമിനെയാകും ഇന്ത്യ അണിനിരത്തുക.
ആദ്യം വിക്കറ്റുകൾ വീഴ്ത്തിയ ശേഷം പിന്നീട് ബാറ്റ്സ്മാന്മാരെ അടിച്ചു കളിക്കാൻ അനുവദിക്കുന്ന ഇന്ത്യൻ ബൗളിംഗിലെ സ്ഥിരതയില്ലായ്മയും അവസാന സൂപ്പർ 4 മത്സരത്തിൽ തെളിഞ്ഞു കണ്ടിരുന്നു. 59ന് 4 എന്ന നിലയിൽ തകർന്ന ശേഷമായിരുന്നു 266 എന്ന മികച്ച വിജയലക്ഷ്യം ബംഗ്ലാദേശ് ഇന്ത്യക്ക് മുന്നിൽ ഉയർത്തിയത്. പേസർമാരായ ജസ്പ്രീത് ബൂമ്രയുടെയും മുഹമ്മദ് സിറാജിന്റെയും സ്പിന്നർ കുൽദീപ് യാദവിന്റെയും മടങ്ങി വരവ് ഈ കുറവ് പരിഹരിക്കും എന്നാണ് പ്രതീക്ഷ.
ഏഷ്യാ കപ്പിന് ശേഷം ഓസ്ട്രേലിയക്കെതിരെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും ലോകകപ്പിന് മുൻപ് നാട്ടിൽ ഇന്ത്യ കളിക്കുന്നുണ്ട്.
Discussion about this post