മുംബൈ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിൽ നടത്തിയ പെൺ പ്രതി പരാമർശത്തിൽ ന്യായീകരണവുമായി നടൻ അലൻസിയർ. താൻ ലോകത്തെ സ്നേഹിക്കുന്നവനാണെന്നും ഒരു സ്ത്രീയേയും അപമാനിച്ചിട്ടില്ലെന്നും അലൻസിയർ പറഞ്ഞു.
ഞാൻ ഒരു വാചകം പറഞ്ഞു. ഇതിപ്പോ പിതൃ വേദിയാണ് ഇത് മാതൃവേദിയാക്കണം എന്ന് നിങ്ങൾക്ക് ആർക്കും ആവശ്യപ്പെടാലോ അത് പോലെ കണ്ടാൽ മതിയെന്നാണ് അലൻസിയർ പറഞ്ഞത്. മഹാരാഷ്ട്രയിലെ കല്ല്യാണിൽ പിതൃവേദിയുടെ നാടക മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അലൻസിയർ.
ഞാൻ ലോകത്തെ സ്നേഹിക്കുന്നവനാണ് ഒരു സ്ത്രീകളെയും അപമാനിച്ചിട്ടില്ല. എന്നെ കിടത്തിയിരിക്കുകയാണ്. അപ്പൻ സിനിമയ്ക്ക് ശേഷം നീ എണീക്കേണ്ടന്ന് പറഞ്ഞ് എന്നെ കിടത്താൻ പലരും പിന്നിൽ നിന്നും ശ്രമിക്കുന്നുണ്ട്. പക്ഷേ ഞാൻ എഴുന്നേറ്റ് നടക്കും. ഭൂമിയിൽ ആണും പെണ്ണും വേണം, പെണ്ണ് മാത്രമായി വേണ്ടെന്ന് പറയുന്നതിൽ എനിക്ക് യാതൊരു സങ്കോചവും ഇല്ലെന്ന് അലൻസിയർ പറഞ്ഞു.
അതേസമയം നടന് അവാർഡ് നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ. സ്ത്രീ പ്രതിമയ്ക്ക് പകരമായി നാട്യശാസ്ത്രത്തിന്റെ പിതാവായ ഭരതമുനിയുടെ ശിൽപ്പമാണ് നൽകുകയെന്ന് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്കുമാർ പറഞ്ഞു.
ആണത്തമുള്ള പുരുഷന്റെ അത്യാവശ്യം വസ്ത്രം ധരിച്ച വ്യക്തിയുടെ പ്രതിമയാണ് അദ്ദേഹത്തിന് നൽകുക. അലൻസിയറുടെ കുടുംബവും ചടങ്ങിൽ പങ്കെടുക്കും. ക്യാഷ് അവാർഡ് നൽകുന്നതിനെ പറ്റിയും ചിന്തിക്കുന്നുണ്ടെന്ന് അജിത് കുമാർ വ്യക്തമാക്കി. ഫെമിനിസ്റ്റുകളൊഴികയുള്ള സ്ത്രീകളും ചില പുരുഷൻമാരും അലൻസിയറെ പിന്തുണയ്ക്കുന്നുണ്ടെന്നും അവാർഡിന്റെ കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം തന്നെ വാർത്താ സമ്മേളനം നടത്തി പങ്കുവക്കുമെന്നും ഇയാൾ പറയുന്നു.
Discussion about this post