ഹൈദരാബാദ്: സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ വിമുഖത കാട്ടിയ ഹൈദരാബാദ് നൈസാം പാകിസ്താൻ ആഭിമുഖ്യത്തിന്റെ പേരിൽ നടത്തിയ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന തെലുങ്ക് ചിത്രം റസാകറിന്റെ ടീസർ പുറത്തിറങ്ങി. 1948ലെ ഹൈദരാബാദ് വിമോചന പ്രസ്ഥാനത്തെ അടിച്ചമർത്താൻ പാകിസ്താന്റെ രഹസ്യ പിന്തുണയോടെ ഹൈദരാബാദ് നൈസാം രൂപം നൽകിയ സായുധ സേനയായ റസാകർ നടത്തിയ കൊടും ക്രൂരതകളാണ് ചിത്രത്തിന്റെ പ്രമേയം. തെലങ്കാന വിമോചന ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്.
സമരവീർ ക്രിയേഷൻസിന്റെ ബാനറിൽ ഗുഡൂർ നാരായണ റെഡ്ഡി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് യത സത്യനാരായണയാണ്. ബോബി സിംഹയും വേദികയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. തെലുങ്കിന് പുറമേ ഹിന്ദിയിലും തമിഴിലും കന്നഡയിലും മലയാളത്തിലും ഒരുങ്ങുന്ന ചിത്രം 2024ൽ പ്രദർശനത്തിനെത്തും.
ആരായിരുന്നു റസാകർ?
1947 ഓഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും ഹൈദരാബാദിലെ അന്നത്തെ നൈസാം ആയിരുന്ന മിർ ഒസ്മാൻ അലി ഖാൻ ആദ്യം ഇന്ത്യൻ യൂണിയനിൽ പൂർണമായും ലയിക്കാൻ സന്നദ്ധനായിരുന്നില്ല. ഹൈദരാബാദിന്റെ പ്രതിരോധ കാര്യങ്ങളും വിദേശകാര്യവും ഇന്ത്യൻ റിപ്പബ്ലിക് നിയന്ത്രിക്കണമെന്നും എന്നാൽ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നുമായിരുന്നു നൈസാമിന്റെ നിർദേശം. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായി നൈസാം പാകിസ്താന് 15 മില്ല്യൺ പൗണ്ട് നൽകുകയും റസാകർ എന്ന പേരിൽ സായുധ സേനക്ക് രൂപം നൽകുകയും ചെയ്തു.
മജ്ലിസെ ഇത്തിഹാദുൾ മുസ്ലിമീന്റെ സായുധ സംഘമായിരുന്നു റസാകർ. ചുരുങ്ങിയ കാലം കൊണ്ട് ഒരു ലക്ഷത്തിൽ പരം ജിഹാദികൾക്ക് റസാകർ പരിശീലനം നൽകി. തെലുങ്ക് ദേശത്തിന്റെ മുക്കിലും മൂലയിലും അഴിഞ്ഞാടിയ റസാകർ സേന ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുകയും തട്ടിക്കൊണ്ട് പോയി നിർബന്ധിച്ച് മതം മാറ്റുകയും ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും സ്വത്തുക്കളും ഭൂമിയും തട്ടിയെടുക്കുകയും ചെയ്തു.
റസാകറിന്റെ ക്രൂരതകൾക്കെതിരെ പ്രതിരോധം തീർത്തവരെ കള്ളക്കേസുകളിൽ കുടുക്കി ജയിലിലടച്ച് ക്രൂരമായ മർദ്ദന മുറകൾക്ക് വിധേയരാക്കി. പിടിച്ചു നിൽക്കാൻ കഴിയാതെ ആയിരക്കണക്കിന് ഹിന്ദുക്കൾ അയൽ സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തു. തെലുങ്ക് ദേശത്തെ 150 ഗ്രാമങ്ങളിൽ റസാകർ തേർവാഴ്ച നടത്തി.
ഹിന്ദുക്കൾക്കെതിരെ തെലുങ്ക് ദേശത്ത് നടക്കുന്ന ക്രൂരതകൾ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ കാതുകളിൽ എത്തി. എന്നാൽ കിഴക്കൻ പാകിസ്താനിൽ നിന്നും പടിഞ്ഞാറൻ പാകിസ്താനിൽ നിന്നുമുള്ള ആക്രമണം ഭയന്ന് നെഹ്രു നൈസാമിനെ തൊടാൻ മടിച്ചു. എന്നാൽ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ഉരുക്ക് മനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ ശക്തമായ നിലപാടിന് മുന്നിൽ മുട്ടുമടക്കിയ നെഹ്രു ഒടുവിൽ മനസില്ലാ മനസോടെ ഹൈദരബാദിലേക്ക് സൈന്യത്തെ അയക്കാൻ തയ്യാറായി.
ഒടുവിൽ 1948ൽ ഇന്ത്യൻ സൈന്യം ഹൈദരാബാദിൽ ‘ഓപ്പറേഷൻ പോളോ‘ എന്ന പേരിൽ സൈനിക നടപടി ആരംഭിച്ചു. വെറും അഞ്ച് ദിവസത്തിനുള്ളിൽ നൈസാമിന്റെ സേനയെ പരാജയപ്പെടുത്തിയ ഇന്ത്യൻ സൈന്യം ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചു. മുപ്പത്തയ്യായിരത്തോളം സൈനികർ അടങ്ങുന്ന ഇന്ത്യൻ സംഘത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ രണ്ട് ലക്ഷത്തി ഇരുപതിനായിരം പേർ വരുന്ന നൈസാമിന്റെ പട തോറ്റോടി. 5,738 ജിഹാദികളെ ഇന്ത്യൻ സൈന്യം കാലപുരിക്ക് അയച്ചപ്പോൾ 35 ധീരസൈനികർ വീരമൃത്യു വരിച്ചു.
നൈസാം പട്ടേലിന് മുന്നിൽ മുട്ടുമടക്കിയതോടെ ഹൈദരാബാദ് ഇന്ത്യൻ യൂണിയന്റെ ഭാഗമായി. മജ്ലിസെ ഇത്തിഹാദുൾ മുസ്ലിമീൻ നേതാവ് കാസിം റിസ്വി 1948 മുതൽ 1957 വരെ ജയിലിൽ കിടന്നു. പിന്നീട് ഇയാൾ ഒളിച്ചോടി പാകിസ്താനിൽ അഭയം പ്രാപിച്ചു.
പാകിസ്താനിലേക്ക് രക്ഷപ്പെടുന്നതിന് മുൻപ് റിസ്വി, മജ്ലിസെ ഇത്തിഹാദുൾ മുസ്ലിമീൻറ്റെ നേതൃത്വം അബ്ദുൾ വാഹിദ് ഒവൈസിക്ക് കൈമാറി. പിന്നീട് മജ്ലിസെ ഇത്തിഹാദുൾ മുസ്ലിമീൻ ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൾ മുസ്ലിമീൻ എന്ന പേരിൽ രാഷ്ട്രീയ പാർട്ടിയായി മാറി. അസദുദ്ദീൻ ഒവൈസിയും അക്ബറുദ്ദീൻ ഒവൈസിയുമാണ് ഇന്ന് ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൾ മുസ്ലിമീന്റെ അമരക്കാർ.
Discussion about this post