തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്നത് സിപിഎം നേതൃത്വത്തിന്റെയും ബാങ്കിലെ സിപിഎം അംഗങ്ങളുടെയും കൃത്യമായ അറിവോടെയാണെന്ന് ഭരണസമിതി അംഗങ്ങൾ. ഞങ്ങളുടെ ഭരണസമിതി വന്നതിന് ശേഷമാണ് നോട്ട് നിരോധനം വന്നതെന്ന് ഭരണസമിതിയംഗമായിരുന്ന അമ്പിളി മഹേഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
നോട്ട് നിരോധനം വന്നതിന് ശേഷം വലിയ തുക നൽകാൻ ബാങ്കിൽ ഇല്ലായിരുന്നു. അഞ്ച് ലക്ഷത്തിൽ താഴെയുളള വായ്പകൾ മാത്രമാണ് പാസാക്കാൻ തീരുമാനമെടുത്തത്. അത് മാത്രമേ പ്രത്യക്ഷത്തിൽ നടന്നിട്ടുളളൂ. എന്നാൽ ഓഡിറ്റ് റിപ്പോർട്ട് വന്നപ്പോഴാണ് വലിയ വായ്പകൾ അനുവദിച്ചിരുന്നതായി മനസിലാക്കിയതെന്നും അവർ പറഞ്ഞു. മിനിറ്റ്‌സിൽ മാത്രം ഒപ്പിട്ടതിന്റെ പേരിലാണ് രണ്ട് മാസത്തോളം ജയിലിൽ കിടന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
പോലീസിൽ പരാതി കൊടുത്തിരുന്നു. ആ പരാതി പ്രസിഡന്റിനോട് മാത്രം പറഞ്ഞതുകൊണ്ട് പിൻവലിച്ചു. പ്രതി ചേർക്കപ്പെട്ടതിന് ശേഷമാണ് പരാതി പോയത് തങ്ങളുടെ പേരിൽ അല്ലെന്ന് അറിഞ്ഞതെന്നും അമ്പിളി മഹേഷ് പറഞ്ഞു.
തട്ടിപ്പിനെക്കുറിച്ച് എല്ലാ നേതാക്കൾക്കും പരാതി നൽകിയിരുന്നതായി മുൻ ഭരണസമിതിയംഗം മഹേഷ് പറഞ്ഞു. തട്ടിപ്പ് നടത്തിയവരുടെ കണക്കുകൂട്ടൽ തെറ്റിച്ചത് നോട്ട് നിരോധനമാണ്. സിപിഎം ജില്ലാ സെക്രട്ടറി അടക്കമുളളവർ തന്നെ പൊട്ടനാക്കി. മാനസീകമായും സാമ്പത്തികമായും തളർത്തി. പാർട്ടി സെക്രട്ടറിയേറ്റ് അംഗമാണ് സികെ ചന്ദ്രൻ. അയാൾ പറയുന്നതിനപ്പുറം ആർക്കും ഒന്നും പറയാനാകില്ല.
സികെ ചന്ദ്രന്റെ ഭാര്യ അസിസ്റ്റന്റ് സെക്രട്ടറിയാണ്. ലോക്കൽ സെക്രട്ടറിമാരുടെ ഭാര്യമാരും ലോക്കൽ കമ്മിറ്റി അംഗങ്ങളുമാണ് ബാങ്കിലെ ജീവനക്കാർ. വലിയ വായ്പകളൊന്നും യോഗത്തിൽ പാസാക്കിയിട്ടില്ലെന്നും ഇത് അറിഞ്ഞപ്പോൾ തന്നെ നേതൃത്വത്തെ അറിയിച്ചതായും മഹേഷ് പറഞ്ഞു. അയ്യന്തോൾ, തൃശൂർ സഹകരണ ബാങ്കുകളിലായി ഇഡി പരിശോധന നടത്തിയ സാഹചര്യത്തിലാണ് ഇവരുടെ വെളിപ്പെടുത്തൽ.
Discussion about this post