തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഹവാല ഇടപാടുകളിലേക്കും നീങ്ങുന്നു. പ്രധാന സാക്ഷിയായ ജിജോറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ഹവാല ഇടപാടുകളിലേക്കും വ്യാപിക്കുന്നത്. ഒന്നാം പ്രതിയായ കൊള്ളപലിശക്കാരൻ സതീഷ്‌കുമാർ കോടികളുടെ ഹവാല ഇടപാടുകൾ നടത്തി എന്നാണ് ജിജോറിന്റെ മൊഴി. സഹകരണ ബാങ്കിൽ നിന്നും തട്ടിയെടുത്ത പണം ബഹറിനിലുള്ള സഹോദരൻ ശ്രീജിത്ത്, വസന്തകുമാരി തുടങ്ങിയവരുടെ ബിസിനസിൽ നിക്ഷേപിച്ചു എന്നും ജിജോർ ഇഡിയോട് വ്യക്തമാക്കിയിട്ടുണ്ട്.
തട്ടിപ്പിന് സി പി എം നേതാക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഒത്താശ ചെയ്തുകൊടുത്തു എന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. അതിനാൽ ഹവാല ഇടപാടുകളിൽ വിശദമായ അന്വേഷണം നടത്തണമെന്നാണ് ഇ ഡി യുടെ ആവശ്യം.
കരിവന്നൂർ സഹകരണ ബാങ്കിനെ കൂടാതെ അയ്യന്തോൾ സഹകരണ ബാങ്കിലും സതീഷ് കുമാർ കള്ളപ്പണം വെളിപ്പിച്ചിട്ടുണ്ട്. ഈ ബാങ്കും സി പി എം നിയന്ത്രണത്തിൽ ഉള്ളതാണ്. 10 വർഷം കൊണ്ട് 40 കോടി രൂപ വെളിപ്പിച്ചു എന്ന് ഇ ഡി കണ്ടെത്തിയിരുന്നു. സതീഷ്‌കുമാർ കുടുബാംഗങ്ങളുടെ പേരിൽ എടുത്തിരുന്ന അക്കൗണ്ടുകളിലൂടെയാണ് ഇടപാടുകൾ നടത്തിയിരുന്നത്. ഇത് കണ്ടെത്തിയതിനെ തുടർന്ന് ഇ ഡി അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു.
Discussion about this post