മധ്യപ്രദേശ് : വനിതാ സംവരണ ബിൽ അവതരിപ്പിച്ചതിലൂടെ ചരിത്രപരമായ നീക്കമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. സ്ത്രീകളുടെ ഉന്നമനത്തിനാണ് നരേന്ദ്രമോദി സർക്കാർ പ്രാധാന്യം നൽകുന്നത്. അതിന്റെ ഭാഗമായിട്ടാണ് പാർലമെന്റിൽ വനിതാ സംവരണ ബിൽ പാസാക്കിയതെന്നും ധാമി പറഞ്ഞു.
“ഇന്നലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു. നമ്മുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സമ്മേളനം ആരംഭിച്ചു. ആദ്യ സമ്മേളനത്തിൽ തന്നെ വനിതാ സംവരണ ബിൽ അവതരിപ്പിക്കാനുള്ള തീരുമാനമാണ് സർക്കാർ എടുത്തത്. സ്ത്രീകൾക്ക് 33 ശതമാനം സംവരണം വേണമെന്ന ബില്ലാണ് പാർലമെന്റിൽ അവതരിപ്പിച്ചത്. ഇത് ചരിത്രപ്രധാനമായ തീരുമാനമാണ്. ഈ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതിന് പ്രധാനമന്ത്രിയോട് എന്റെ നന്ദി അറിയിക്കുന്നു” ധാമി കൂട്ടിച്ചേർത്തു.
പുതിയ പാർലമെന്റ് മന്ദിരത്തിൽ ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിലാണ് വനിതാ സംവരണ ബിൽ അവതരിപ്പിച്ചത്. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാളായിരുന്നു ബിൽ അവതരിപ്പിച്ചത്. ‘നാരി ശക്തി വന്ദൻ അധീനിയം’ എന്ന പേരിലാണ് ബിൽ അവതരിപ്പിച്ചത്. ബിൽ പാസാകുന്നതോടെ ലോക്‌സഭയിലെ വനിതകളുടെ എണ്ണം 181 ആയി ഉയരും. ബില്ലിലൂടെ നിയമനിർമ്മാണ സഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റിൽ സംവരണം ഉറപ്പാക്കും. സംവരണവിഭാഗമായ പട്ടിക ജാതി, പട്ടിക വർഗ്ഗ സ്ത്രീകൾക്കും ആ വിഭാഗത്തിലെ മൂന്നിലൊന്ന് സീറ്റിൽ സംവരണം ലഭ്യമാകും.
Discussion about this post