ന്യൂഡൽഹി : നിയമനിർമ്മാണ സ്ഥാപനങ്ങളിലേക്കുള്ള എസ്‌സി/എസ്ടി സംവരണത്തെ കുറിച്ച് സുപ്രീംകോടതി തീരുമാനം എടുക്കും. 2019 ലാണ് കേന്ദ്രസർക്കാർ നിയമനിർമ്മാണ സ്ഥാപനങ്ങളായ ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള എസ്‌സി/എസ്ടി സംവരണം
10 വർഷത്തേക്ക് കൂടി നീട്ടിയത്. ഇതിനായി ഭരണഘടനയുടെ 104-ാം ഭേദഗതി ബിൽ നിയമമാക്കിയിരുന്നു. ഈ നിയമത്തിന്റെ സാധുത സംബന്ധിച്ച് സുപ്രീം കോടതി നവംബർ 21 ന് വാദം കേൾക്കൽ ആരംഭിക്കും.
എസ്‌സി/എസ്ടി സംവരണത്തിനായി ഭേദഗതികളിലൂടെ നൽകിയ മുൻ വിപുലീകരണങ്ങളുടെ സാധുതയിലേക്ക് കടക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്. ആംഗ്ലോ ഇന്ത്യക്കാർക്കുള്ള സംവരണം നിലവിൽ വന്നതിനാൽ 104-ാം ഭേദഗതിയുടെ സാധുത പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും ബാധകമാകുമെന്ന് ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
2019 ലെ 104-ാം ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണോ, ആർട്ടിക്കിൾ 334 പ്രകാരം സംവരണ കാലയളവ് അവസാനിക്കുന്നതിന് നിർദ്ദേശിച്ചിരിക്കുന്ന കാലയളവ് നീട്ടുന്നതിതിന് സാധുതയുണ്ടോ എന്നിങ്ങനെയുള്ള വിഷയങ്ങൾ സുപ്രീം കോടതി പരിഗണിക്കും. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും എസ്‌സി/എസ്ടി സംവരണം നൽകുന്ന 1999ലെ 79-ാം ഭരണഘടനാ ഭേദഗതി നിയമത്തിന്റെ സാധുത ചോദ്യം ചെയ്‌തുള്ള ഒരു കൂട്ടം ഹർജികളിൽ തീരുമാനമെടുക്കാനായി 2003 സെപ്റ്റംബറിലാണ് സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന് വിട്ടത്.
Discussion about this post