കഴിഞ്ഞദിവസം സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലായ ഒന്നായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽദേവിനെ കൈകളും വായും കെട്ടിയ നിലയിൽ ചില ആളുകൾ പിടിച്ചുകൊണ്ടുപോകുന്ന ഒരു വീഡിയോ. കപിൽദേവിന് ഇതെന്തുപറ്റി എന്നാണ് വീഡിയോ കണ്ട പലരും ചിന്തിച്ചത്. സംഭവത്തെക്കുറിച്ച് കൂടുതൽ വാർത്തകൾ ഒന്നും പുറത്തുവരാത്തതിനാൽ എന്താണ് കാര്യം എന്ന് അറിയാതെ പല ക്രിക്കറ്റ് പ്രേമികളും ആശങ്കയിലായിരുന്നു. എന്നാൽ ഇപ്പോൾ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ തന്നെ സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.
ഈ വീഡിയോ ക്രിക്കറ്റ് വേൾഡ് കപ്പിനുള്ള ഒരു പ്രമോഷൻ പരസ്യത്തിന്റെ ഭാഗമാണെന്നാണ് ഗൗതം ഗംഭീർ വെളിപ്പെടുത്തിയത്. ഇന്ത്യയിൽ നടക്കാൻ പോകുന്ന ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പ്രചരണാർത്ഥമാണ് ഈ വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്. തിങ്കളാഴ്ച ഗൗതം ഗംഭീർ തന്റെ എക്സ് അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചിരുന്നു. ഇത് യാഥാർത്ഥ്യമല്ലെന്നും യഥാർത്ഥ കപിൽദേവ് സുഖമായിരിക്കുന്നു എന്നുമാണ് ഇന്നലെ പങ്കുവെച്ച വീഡിയോയിൽ ഗംഭീർ കുറിച്ചിരുന്നത്.
ഈ വീഡിയോ വലിയ രീതിയിൽ ശ്രദ്ധ നേടിയതോടെയാണ് ഇതെല്ലാം വെറും ആക്ടിംഗ് ആയിരുന്നു എന്ന് പറഞ്ഞുകൊണ്ട് ഗംഭീർ വീണ്ടും ഒരു കുറിപ്പ് പങ്കുവെച്ചത്. ‘അഭിനയം നന്നായിരുന്നു പാജി’ എന്ന് കപിൽദേവിനെ പുകഴ്ത്താനും ഗംഭീർ മറന്നില്ല. ഒക്ടോബർ അഞ്ചിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തോടെ 2023ലെ ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കുന്നതാണ്.
Discussion about this post