ന്യൂഡൽഹി : തലസ്ഥാനത്തെ കേരള ഹൗസിൽ ശരിയാംവിധം ഭക്ഷണം പോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയാണെങ്കിലും കേരള സർക്കാർ നിയമോപദേശങ്ങൾക്കായി ലക്ഷങ്ങളാണ് ചിലവിടുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരള ഹൗസിലെ അവസ്ഥ വളരെ പരിതാപകരമാണ്. ചായയിൽ ഒഴിക്കാൻ പാലില്ലാത്തതിനാൽ കട്ടൻ ചായയാണ് സന്ദർശകർക്ക് നൽകുന്നത്. ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് നൽകാൻ പപ്പടം പോലുമില്ലാത്ത അവസ്ഥയാണ്. പക്ഷേ കേരളത്തിൽ സർക്കാരിന്റെ ധൂർത്തിന് കുറവൊന്നും ഇല്ലെന്ന് മുരളീധരൻ വിമർശിച്ചു.
“കേരളസർക്കാർ ലക്ഷങ്ങൾ ചിലവാക്കി നിയമോപദേശം തേടുകയാണ്. ബന്ധു നിയമനം നടത്തണം, മാർക്സിസ്റ്റ് പാർട്ടിയുടെ നേതാക്കളെ ഉന്നതസ്ഥാനങ്ങളിൽ നിയമിക്കാൻ സർക്കാരിന് അധികാരം ഉണ്ടാകണം, ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറച്ചുകൊണ്ട് മുഖ്യമന്ത്രിയെ സംരക്ഷിക്കണം, ഇത്തരത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെ നേതാക്കന്മാർക്ക് അഴിമതി നടത്താനായി നിയമോപദേശം തേടാൻ ജനങ്ങളുടെ നികുതി പണം ധൂർത്തടിക്കുകയാണ്.” – വി മുരളീധരൻ വ്യക്തമാക്കി
ഇത്തരത്തിൽ ജനങ്ങളോട് നടത്തുന്ന വെല്ലുവിളി ഇനിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ അവസാനിപ്പിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഒരുവശത്ത് മകൾ വീണയുടെ മാസപ്പടി, മറുവശത്ത് മന്ത്രി വീണ അഴിമതിക്കാർക്ക് കുടചൂടുന്നു ഇതാണ് ഇപ്പോൾ കേരള സർക്കാരിന്റെ നിലവിലുള്ള സ്ഥിതിയെന്നും മുരളീധരൻ വിമർശനമുന്നയിച്ചു. സിപിഎം നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളിൽ നടക്കുന്ന അഴിമതിയെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. സഹകരണ ബാങ്കുകളുടെ പ്രസിഡണ്ടും കുടുംബവും വായ്പ എടുക്കുന്ന രീതി തന്നെ സഹകരണ പ്രസ്ഥാനങ്ങളുടെ തത്വങ്ങൾക്ക് എതിരാണെന്നും വി മുരളീധരൻ വ്യക്തമാക്കി.
Discussion about this post