ചണ്ഡിഗഢ്: പാകിസ്താനിൽ നിന്ന് മയക്കുമരുന്ന് കടത്ത് പിടികൂടിയ കേസിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിലായ സംഭവം പഞ്ചാബിൽ രാഷ്ട്രീയ വിവാദമാകുന്നു. 2015 ലെ മയക്കുമരുന്ന് കേസിലാണ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈറയെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ എട്ട് വർഷം പഴക്കമുളള കേസാണിതെന്നും മുഖ്യമന്ത്രി ഭഗവന്ത് മൻ രാഷ്ട്രീയ വിരോധം തീർക്കുകയാണെന്നും ആരോപിച്ച് കോൺഗ്രസ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി.
2015 ൽ പഞ്ചാബിലെ ഫസിൽക്കയിൽ നിന്ന് ഹെറോയിനും സ്വർണ ബിസ്ക്കറ്റുകളും ആയുധങ്ങളും വെടിത്തിരകളും പാകിസ്താനി സിം കാർഡുകളും വ്യാജ പാസ്പോർട്ടുകളും പിടിച്ചെടുത്ത കേസാണിത്. 2017 ൽ കേസുമായി ബന്ധപ്പെട്ട് ഒൻപത് പ്രതികളെ ശിക്ഷിച്ചിരുന്നു. ലഹരികടത്തിന് നേതൃത്വം നൽകിയ ഗുർദേവ് സിംഗുമായി ഖൈറയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ഗുർദേവിനെ സംരക്ഷിച്ചിരുന്നത് ഖൈറയായിരുന്നുവെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഫെബ്രുവരിയിൽ ഖൈറയ്ക്കെതിരായ സമൻസ് സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു.
സുഖ്പാൽ സിംഗിന്റെ വീട്ടിലെത്തിയാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എതിർത്തെങ്കിലും പോലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോകുകയായിരുന്നു. പോലീസുകാരോട് സുഖ്പാൽ സിംഗ് തർക്കിക്കുന്ന ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. കപൂർത്തലയിലെ ഭോലാത്തിൽ നിന്നുളള എംഎൽഎയാണ് സുഖ്പാൽ ഖൈറ. ഓൾ ഇന്ത്യ കിസാൻ കോൺഗ്രസിന്റെ ചെയർമാൻ കൂടിയാണ്. ഖൈറയുടെ അറസ്റ്റ് ഇൻഡി സഖ്യത്തിലും കല്ലുകടിയാകും.
പഞ്ചാബ് ജംഗിൾ രാജിലേക്ക് നീങ്ങുകയാണെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അമരീന്ദർ സിംഗ് രാജ ആരോപിച്ചു. രാവിലെ ഗവർണർ ബൻവാരി ലാൽ പുരോഹിതിനെ സന്ദർശിച്ച് കോൺഗ്രസ് പ്രതിനിധി സംഘം പരാതി ബോധിപ്പിക്കുകയും ചെയ്തു. സമൻസ് പോലും അയയ്ക്കാതെ എംഎൽഎയെ അറസ്റ്റ് ചെയ്യാൻ പോലീസ് നേരിട്ടെത്തുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
നിശബ്ദമായി ഇരിക്കില്ലെന്നും അവസാനം വരെ പോരാടുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എൻഡിപിഎസ് നിയമത്തിലെ വകുപ്പുകളിലാണ് ഖൈറയെ അറസ്റ്റ് ചെയ്തത്.
Discussion about this post