ലക്‌നൗ : മകളുടെ വിവാഹത്തിന് വേണ്ടി അമ്മ സൂക്ഷിച്ചുവെച്ച ലക്ഷക്കണക്കിന് രൂപ ചിതലരിച്ചു. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 18 ലക്ഷം രൂപയാണ് ചിതലരിച്ച് നഷ്ടപ്പെട്ടത്. മൊറാദാബാദ് സ്വദേശി അൽക്കയ്ക്കാണ് ഈ അനുഭവം ഉണ്ടായത്.
ബാങ്ക് ഓഫ് ബറോഡയുടെ ആഷിയാന ബ്രാഞ്ച് ലോക്കറിൽ കഴിഞ്ഞ ഒക്ടോബറിലാണ് പണം സൂക്ഷിച്ചത്. കെവൈസി പുതുക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടത് അനുസരിച്ച് ബാങ്കിലെത്തിയ അൽക്ക പഥക് ലോക്കർ തുറന്ന് നോക്കിയപ്പോൾ ഞെട്ടിപ്പോയി. മകളുടെ വിവാഹത്തിന് വേണ്ടി താൻ കഷ്ടപ്പെട്ട് സ്വരൂപിച്ച് വെച്ച പണം ചിതലരിച്ച് പോയെന്ന് അറിഞ്ഞതോടെ അൽക്ക ആകെ തകർന്നുപോയി.
ലക്ഷക്കണക്കിന് രൂപ ചിതലരിച്ച് പോയെന്ന് അറിഞ്ഞ് ബാങ്ക് അധൃതരും ഞെട്ടി. ഈ വിവരം ബാങ്ക് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ
ബാങ്ക് ഉദ്യോഗസ്ഥർ തന്നോട് ഒരു വിവരവും പങ്കിടുന്നില്ലെന്ന് പഥക് ആരോപിച്ചു. ബാങ്ക് സഹകരിച്ചില്ലെങ്കിൽ തുടർനടപടികളുമായി മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു.
എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ നിയമങ്ങൾ അനുസരിച്ച് ബാങ്ക് ലോക്കറുകളിൽ പണം സൂക്ഷിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. ബാങ്ക് ഓഫ് ബറോഡ ലോക്കർ കരാർ പ്രകാരം ലോക്കർ ഉപയോഗിക്കാനുള്ള ലൈസൻസ് അനുവദിക്കുന്നത് ആഭരണങ്ങളും രേഖകളും പോലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്നതിന് വേണ്ടിയാണ്. ഇതിൽ പണമോ കറൻസിയോ സൂക്ഷിക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കുന്നുണ്ട്.
Discussion about this post