ചെന്നൈ: വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ ഉദ്യോഗസ്ഥർ സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. വാചാതി കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ അപ്പീൽ തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. സംഭവത്തിൽ 215 സർക്കാർ ഉദ്യോഗസ്ഥരും പ്രതികളാണെന്ന് കോടതി ഉത്തരവിട്ടു. നാല് ഐഎഫ്എസ് ഉദ്യോഗസ്ഥരടക്കം വനംവകുപ്പിലെ 126 ഉദ്യോഗസ്ഥർ, 84 പോലീസ് ഉദ്യോഗസ്ഥർ, 5 റവന്യു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് കേസിലെ പ്രതികൾ.
പ്രതികൾ 2011 മുതൽ നൽകിയ അപ്പീലുകൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ്.പി.വേൽമുരുഗന്റെ വിധിപ്രസ്താവം. 1992 ജൂണിലാണ് 18 യുവതികൾ പീഡനത്തിന് ഇരയായത്. ഇരകൾക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ സർക്കാർ നൽകണം. മരിച്ചുപോയ മൂന്ന് സ്ത്രീകളുടെ കുടുംബങ്ങൾക്ക് അധിക ധനസഹായം നൽകണമെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നു. നഷ്ടപരിഹാരത്തുകയുടെ 50 ശതമാനം പ്രതികളിൽ നിന്ന് ഈടാക്കണം. ഇരകളായ യുവതികൾക്കും അവരുടെ കുടുംബത്തിനും ജോലി അവസരങ്ങൾ നൽകണം. അതിന് പുറമെ വാചാതി പ്രദേശത്തുള്ള ഗോത്രവർഗക്കാരുടെ ജീവിതനിലവാരം ഉയർത്താനുള്ള നടപടികൾ വേണമെന്നും കോടതി പറയുന്നു.
ചന്ദനത്തടികൾ സൂക്ഷിച്ചിട്ടുണ്ടെന്നും, വീരപ്പനെ സഹായിക്കുന്നവരാണെന്നും ആരോപിച്ചാണ് അന്ന് അന്വേഷണസംഘം വാചാതി ഗ്രാമം വളഞ്ഞത്. ഇതിനിടെ ഉദ്യോഗസ്ഥർ വീടുകൾ വളഞ്ഞ് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ യുവതികൾ പോലീസിൽ പരാതി നൽകുകയായിരുന്നു. 2011ലാണ് പ്രതികൾ കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തിയത്.
Discussion about this post