വിരുദുനഗർ: പിഎം വിശ്വകർമ യോജന പദ്ധതിയെ എതിർക്കുന്നവരുടെ ലക്ഷ്യം സമൂഹത്തെ ഭിന്നിപ്പിച്ചു നിർത്തുക എന്നതാണെന്ന് തമിഴ്‌നാട് ഗവർണർ ആർഎൻ രവി. കാലാ കാലങ്ങളായി ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വിഘടിപ്പിച്ചു നിർത്തുകയാണ് ഇക്കൂട്ടർ ചെയ്യുന്നതെന്നും ഗവർണർ പറഞ്ഞു.
തമിഴ്‌നാട്ടിൽ ഡിഎംകെയും മറ്റു രാഷ്ട്രീയ പാർട്ടികളും പദ്ധതിയെ എതിർക്കുകയാണ്. ‘പ്രധാനമന്ത്രി വിശ്വകർമ യോജന’യിലൂടെ ജാതി അടിസ്ഥാനത്തിലുള്ള പാരമ്പര്യ തൊഴിലുകൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ വേണ്ടി ശ്രമിക്കുന്നു എന്നാണവരുടെ ആരോപണം. കേന്ദ്ര സർക്കാർ പദ്ധതികളെ എതിർക്കുന്നവരുടെ ലക്ഷ്യം രാഷ്ട്രീയമാണ്. അതിനാലാണ് രാജ്യത്തു നടക്കുന്ന വികസന പദ്ധതികളെല്ലാം അവർ എതിർക്കുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 17 ന് വിശ്വകർമ ജയന്തിയോടനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വകർമ യോജന പദ്ധതി ആരംഭിച്ചത്. വിശ്വകർമ യോജനയുടെ കീഴിൽ പതിനെട്ട് തൊഴിലുകൾക്കാണ് ആദ്യ ഘട്ടത്തിൽ പ്രയോജനം ലഭിക്കുക. കരകൗശല തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകി തൊഴിലാളികളുടെയും അവരുടെ കുടുംബത്തിന്റെയും ജീവിതം സുരക്ഷിതമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
Discussion about this post