ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന ഉടൻ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഡോ. ജോ ജോസഫ് ആണ് ഈ ആവശ്യം ഉന്നയിച്ച് ഹർജി നൽകിയിരിക്കുന്നത്. ലിബിയയിലെ അണക്കെട്ട് തകർന്നുണ്ടായ വലിയ ദുരന്തം മുല്ലപ്പെരിയാറിൽ സംഭവിക്കാതിരിക്കാൻ എത്രയും പെട്ടെന്ന് തന്നെ സുരക്ഷാ പരിശോധന നടത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
ലിബിയയിലെ അണക്കെട്ട് തകർന്നുണ്ടായ ദുരന്തത്തിന് ശേഷം ന്യൂയോർക്ക് ടൈംസ് അടക്കം മുല്ലപ്പെരിയാർ അണക്കെട്ട് ഉയർത്തുന്ന അപകട ഭീഷണിയെക്കുറിച്ച് വാർത്ത നൽകിയിരുന്നു. ന്യൂയോർക്ക് ടൈംസ് നൽകിയ ഈ വാർത്താക്കുറിപ്പും ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ട് കനത്ത അപകട ഭീഷണി നേരിടുന്നുണ്ടെന്നും സുരക്ഷാ പരിശോധന നടത്തണമെന്നും ഇതിനു മുൻപും സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ള വ്യക്തിയാണ് ഡോ. ജോ ജോസഫ്.
നൂറുവർഷത്തിലേറെ പഴക്കമുള്ള അണക്കെട്ടുകൾ നേരിടുന്ന സുരക്ഷാ ഭീഷണിയെ കുറിച്ചും ഇവ തകർന്നാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുമാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നത്. രണ്ടാഴ്ചകൾക്ക് മുൻപ് ലിബിയയിൽ ഇത്തരത്തിലുള്ള ഒരു അണക്കെട്ട് തകർന്ന് വലിയ ദുരന്തമാണ് ഉണ്ടായിരുന്നത്. അതിനാൽ തന്നെ ഈ റിപ്പോർട്ട് പരിഗണിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന എത്രയും പെട്ടെന്ന് നടത്താനായി ഉന്നതാധികാര സമിതിക്ക് നിർദ്ദേശം നൽകണമെന്ന് ഹർജി ആവശ്യപ്പെടുന്നു.
Discussion about this post