ബംഗളുരു : ഹിമാലയ കമ്പനിയുടെ ചില ഉൽപ്പന്നങ്ങൾ കരൾരോഗം ഉണ്ടാക്കുമെന്ന് കണ്ടെത്തിയതായി കഴിഞ്ഞ ദിവസമാണ് ഒരു ഡോക്ടർ വെളിപ്പെടുത്തിയിരുന്നത്. കരൾരോഗ വിദഗ്ധനായ ഡോക്ടർ സിറിയക് ആബി ഫിലിപ്‌സ് ആണ് ഹിമാലയയുടെ ഉൽപ്പന്നങ്ങൾ കരൾ രോഗമുണ്ടാക്കുന്നതായി കണ്ടെത്തിയെന്ന് തന്റെ എക്സ് അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരുന്നത്. 2019-ൽ, ഹെർബലൈഫിന്റെ ഡയറ്ററി സപ്ലിമെന്റുകൾ കഴിച്ച് ഒരു സ്ത്രീയ്ക്ക് മരണം സംഭവിച്ചതായി വെളിപ്പെടുത്തിയ കരൾരോഗ വിദഗ്ധനാണ് മലയാളിയായ ഡോക്ടർ സിറിയക്.
ഡോക്ടർ സിറിയകിന്റെ വെളിപ്പെടുത്തലിന് പുറകെ ഹിമാലയ കമ്പനി ഡോക്ടർക്കെതിരെ മാനനഷ്ടകേസ് നൽകിയിരുന്നു. കമ്പനിയുടെ ആവശ്യത്തെ തുടർന്ന് കർണാടക കോടതി ഡോക്ടർ സിറിയക് എക്സ് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. എന്നാൽ ഹിമാലയക്കെതിരായ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി ഡോക്ടർ സിറിയക് വ്യക്തമാക്കി. നീണ്ട ഗവേഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഹിമാലയ ഉൽപ്പന്നങ്ങൾ കരൾരോഗം ഉണ്ടാക്കുന്നതായി കണ്ടെത്തിയതെന്ന് ഡോക്ടർ വ്യക്തമാക്കി.
ഹെപ്പറ്റൈറ്റിസ് വൈറസ് അണുബാധയെ സുഖപ്പെടുത്തുമെന്ന് ആയുർവേദ ഫാർമ കമ്പനിയായ ഹിമാലയ അവകാശപ്പെടുന്ന Liv.52 HB ഗുളികകൾക്കെതിരായാണ് പ്രധാനമായും കരൾ രോഗ വിദഗ്ധനായ ഡോക്ടർ സിറിയക് വിമർശനമുന്നയിച്ചിരുന്നത്. ഹിമാലയ ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിന് ശേഷം കരൾ തകരാറിലായ ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് ഡോക്ടർ വാദിക്കുന്നത്. ശാസ്ത്രീയ അടിത്തറയില്ലാതെ ആയുർവേദം എന്ന പേരിൽ വിവിധ കമ്പനികൾ പുറത്തിറക്കുന്ന പല ഉൽപ്പന്നങ്ങളെ കുറിച്ചും നേരത്തെയും വിമർശനമുന്നയിച്ചിട്ടുള്ള വ്യക്തിയാണ് മലയാളിയായ ഡോക്ടർ സിറിയക് ആബി ഫിലിപ്‌സ്.









Discussion about this post