റാഞ്ചി : ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (JPSC), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (JSSC) പരീക്ഷകളിലെ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ പ്രക്ഷോഭം നടത്തുന്ന ഉദ്യോഗാർത്ഥികൾക്ക് നേരെ പോലീസ് അഴിച്ചുവിട്ട ക്രൂരമായ ലാത്തിച്ചാർജിന് പിന്നാലെ ജാർഖണ്ഡിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി. ക്രമക്കേടുകളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയിലേക്ക് മാർച്ച് നടത്തിയ ആയിരക്കണക്കിന് പ്രക്ഷോഭകർക്ക് നേരെയാണ് പോലീസുകാർ കണ്ണീർവാതകവും ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിച്ചത്. പോലീസിന്റെ നടപടിയിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി റാഞ്ചിയിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞ ഒമ്പത് ദിവസമായി നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന വിദ്യാർത്ഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയുടെ ആരോഗ്യം വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
പോലീസിന്റെ ഈ അപരിഷ്കൃത നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടിയായ ഭാരതീയ ജനതാ പാർട്ടി സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ആദിത്യ സാഹുവും പ്രതിപക്ഷ നേതാവ് ബാബുലാൽ മറാണ്ടിയും സംയുക്തമായി വാർത്താസമ്മേളനം വിളിച്ചാണ് ഹർത്താൽ പ്രഖ്യാപനം നടത്തിയത്. ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സർക്കാരും പോലീസും കുറ്റവാളികളെപ്പോലെയാണ് ഉദ്യോഗാർത്ഥികളോട് പെരുമാറിയതെന്നും, സമാധാനപരമായി പ്രതിഷേധിച്ച ചെറുപ്പക്കാരുടെ ചോരവീഴ്ത്തിയ ഭരണകൂടത്തിന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും അവർ ആരോപിച്ചു. സർക്കാരിൻ്റെ വീഴ്ചകൾ മറച്ചുവെക്കാൻ ക്രൂരത കാണിക്കുന്ന ഭരണകൂടത്തിനെതിരെയുള്ള പോരാട്ടമാണിതെന്നും, വിവാദ പരീക്ഷകൾ ഉടനടി റദ്ദാക്കി സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
പരീക്ഷാ തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) പണമിടപാട് നിരീക്ഷിച്ച് അന്വേഷണം ആരംഭിക്കുകയും, ജാർഖണ്ഡ് സി.ഐ.ഡി മുൻ ജെ.പി.എസ്.സി ചെയർമാൻ എൽ. ഖിയാങ്തെയെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധം ഭയന്ന് നിയമസഭാ മന്ദിരത്തിനും റാഞ്ചി നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലും കൂടുതൽ തടസ്സങ്ങളും ബാരിക്കേഡുകളും പോലീസ് സ്ഥാപിച്ചിരിക്കുകയാണ്. ഉദ്യോഗാർത്ഥികളോട് സമാധാനം പാലിക്കാൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ അഭ്യർത്ഥിച്ചെങ്കിലും പരീക്ഷകൾ റദ്ദാക്കുന്നതിലും സുതാര്യമായ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നതിലും വ്യക്തമായ തീരുമാനം വരുന്നതുവരെ സമരം തുടരുമെന്ന കടുത്ത നിലപാടിലാണ് വിദ്യാർത്ഥി സംഘടനകൾ.









