ന്യൂഡൽഹി: പാകിസ്താനിൽ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഫ്തി ഖൈസർ ഫറൂഖ് ഇന്ത്യ തേടുന്ന തേടുന്ന കൊടും ഭീകരനെന്ന് റിപ്പോർട്ട്. മുംബൈ ഭീകരാക്രമണ കേസിലുൾപ്പെടെ ഇയാൾ പ്രതിയാണ്. ഇതേ തുടർന്ന് ഇയാൾക്കെതിരെ രാജ്യത്ത് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനാണ് ഫറൂഖ്. ലഷ്‌കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ആയ ഇയാളുടെ നേതൃത്വത്തിൽ നിരവധി ഭീകരാക്രമണങ്ങളാണ് സംഘടന നടത്തിയിട്ടുള്ളത്. ഇതിൽ ഇയാൾക്കെതിരെ കേസുകളും നിലനിൽക്കുന്നുണ്ട്. ലഷ്‌കർ ഇ ത്വയ്ബയുടെ സ്ഥാപകരിൽ ഒരാൾ കൂടിയാണ് 30 കാരനായ ഫറൂഖ്.
കറാച്ചിയിൽ വച്ചായിരുന്നു ഫറൂഖ് കൊല്ലപ്പെട്ടത്. മത കേന്ദ്രത്തിലേക്ക് പോകുന്നതിനിടെ അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നു. ഇതിന് ശേഷം അജ്ഞാത സംഘം രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ ഫറൂഖിനെ വഴിയാത്രികരിൽ ചിലർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഫറൂഖിനെ അജ്ഞാത സംഘം കൊലപ്പെടുത്ത വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഭീകരൻ ആണ് ഫറൂഖ്. വെള്ളിയാഴ്ച ഹിസ്ബുൾ ഭീകരൻ സിയ ഉർ റഹ്മാനെ കറാച്ചിയിൽ വച്ച് അജ്ഞാത സംഘം വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കൊടും ഭീകരൻ ഹാഫിസ് സയീദിന്റെ മകൻ കമാലൂദ്ദീന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് ഖൈസർ ഫറൂഖും കൊല്ലപ്പെടുന്നത്.
Discussion about this post