തൃശൂർ : ശബരിമല പോലെ കേരളത്തിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന രാഷ്ട്രീയങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്രസംവിധാനം ഉടൻതന്നെ നിലവിൽ വരുമെന്ന് സുരേഷ് ഗോപി. ക്ഷേത്രങ്ങളെ നിയന്ത്രിക്കാൻ ഈ കേന്ദ്ര സംവിധാനത്തിന് കഴിയും. സഹകരണ മേഖലയിൽ എന്നപോലെ ക്ഷേത്ര ഭരണകാര്യങ്ങളിലും ഒരു മാസ്റ്റർ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
കേന്ദ്രസർക്കാർ സഹകരണ വകുപ്പ് രൂപീകരിച്ചതും മന്ത്രിയെ നിയമിച്ചതും സൂചിപ്പിച്ചുകൊണ്ടാണ് ക്ഷേത്ര ഭരണ കാര്യങ്ങളിലും ഈ രീതിയിൽ കേന്ദ്ര സംവിധാനം വരുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയത്. ഇങ്ങനെ ഒരു കേന്ദ്ര സംവിധാനം ഉണ്ടായാൽ കേരളത്തിൽ ദേവസ്വം ബോർഡുകൾ തന്നെ ഉണ്ടായേക്കുമോ എന്ന കാര്യം സംശയമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ദേശസാൽകൃത ബാങ്കുകളിലെ വിദ്യാഭ്യാസ വായ്പകളെക്കുറിച്ചും അന്വേഷണം വേണമെന്നും സുരേഷ് ഗോപി സൂചിപ്പിച്ചു.
കരുവന്നൂർ ബാങ്കിൽ ഇ ഡി വരുന്നതിനു മുൻപ് തന്നെ അഴിമതി നടക്കുന്നതിനെ കുറിച്ച് നിരവധി സൂചനകൾ ഉണ്ടായിരുന്നതിനെക്കുറിച്ചും സുരേഷ് ഗോപി സൂചിപ്പിച്ചു. സഹകരണ മേഖലയിലെ അഴിമതിക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ തൃശ്ശൂരിലേതിനു സമാനമായി മറ്റു ജില്ലകളിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.








