ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി 114 മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് പദ്ധതിയിൽ റഫാൽ വിമാനങ്ങളുടെ ഏറ്റവും ആധുനികമായ വകഭേദങ്ങൾ ഉൾപ്പെടുത്താൻ നീക്കം. നിലവിലുള്ള റഫാൽ വിമാനങ്ങൾക്ക് പുറമെ, അത്യാധുനിക സാങ്കേതികവിദ്യകളുള്ള F4, F5 വകഭേദങ്ങൾ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു ദീർഘകാല പദ്ധതിയുടേതാണ് പുതിയ വിവരങ്ങൾ.
ഏകദേശം 200-ഓളം റഫാൽ വിമാനങ്ങൾ സ്വന്തമാക്കിക്കൊണ്ട് വ്യോമസേനയുടെ സ്ക്വാഡ്രൺ അംഗബലം ഉയർത്താനാണ് പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനായുള്ള 3.25 ലക്ഷം കോടി രൂപയുടെ ബൃഹത്തായ കരാറിന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകിക്കഴിഞ്ഞു.
114 വിമാനങ്ങളിൽ ഭൂരിഭാഗവും (ഏകദേശം 90 എണ്ണം) റഫാലിന്റെ F4 നിലവാരത്തിലുള്ളവയായിരിക്കും. ബാക്കിയുള്ള 24 എണ്ണം ഭാവിയിലെ ഏറ്റവും കരുത്തുറ്റ F5 (Super Rafale) വകഭേദങ്ങളായിരിക്കും. കരാറനുസരിച്ച് ആദ്യത്തെ 18 വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് നേരിട്ട് എത്തും. ബാക്കിയുള്ള 96 വിമാനങ്ങൾ ഇന്ത്യയിൽ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസുമായി ചേർന്ന് ദസ്സാൾട്ട് ഏവിയേഷൻ നിർമ്മിക്കാനാണ് പദ്ധതി. ഇതിലൂടെ 60 ശതമാനത്തോളം തദ്ദേശീയ സാങ്കേതികവിദ്യ വിമാനങ്ങളിൽ ഉൾപ്പെടുത്തും.
2030-ഓടെ വികസിപ്പിക്കുമെന്ന് കരുതുന്ന F5 വകഭേദം ആറാം തലമുറ യുദ്ധവിമാനങ്ങളുടെ കരുത്തുള്ളതാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡ്രോണുകളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ‘ലോയൽ വിംഗ്മാൻ’ സാങ്കേതികവിദ്യ, അത്യാധുനിക ഇലക്ട്രോണിക് വാർഫെയർ സിസ്റ്റം എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.
പാകിസ്താന്റെയും ചൈനയുടെയും ഭീഷണികളെ നേരിടാൻ റഫാലിന്റെ ഈ പുതിയ പതിപ്പുകൾ ഇന്ത്യയെ സഹായിക്കും. നിലവിൽ ഇന്ത്യയുടെ പക്കലുള്ള 36 റഫാൽ വിമാനങ്ങൾ F3R നിലവാരത്തിലുള്ളവയാണ്. ഇവയെയും ഭാവിയിൽ F4 നിലവാരത്തിലേക്ക് ഉയർത്താൻ സാധിക്കും. ഇന്ത്യൻ മഹാസമുദ്ര മേഖലയിലും അതിർത്തികളിലും വ്യോമ ആധിപത്യം ഉറപ്പിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ വരാനിരിക്കുന്ന സന്ദർശനത്തിൽ ഈ കരാർ സംബന്ധിച്ച കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.












