പട്‌ന: ബീഹാർ എം എൽ എ ആശുപത്രിയിൽ എത്തിയത് തോക്കുമായി. അതിനെ ചോദ്യം ചെയ്ത ആശുപത്രി ജീവനക്കാരെ തോക്ക് കാട്ടി ഭീഷണിപെടുത്തി. ജെഡിയു എംഎൽഎ നരേന്ദ്ര കുമാർ നീരജാണ് ആശുപത്രിയിൽ തോക്കുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

ജവഹർലാൽ നെഹ്‌റു ആശുപത്രിയിൽ തന്റെ കൊച്ചുമകളെയും കൊണ്ട് സിടി സ്‌കാനിംഗ് നടത്താനാണ് എം എൽ എ എത്തിയത്. തോക്ക് എപ്പോഴും കൈയ്യിൽ കരുതേണ്ടത് ആവശ്യമാണെന്നും സ്വയം പ്രതിരോധിക്കാൻ വേണ്ടിയാണെന്നുമാണ് എം എൽ എ യുടെ വാദം.
കൈയ്യിൽ തോക്കുമായി ആശുപത്രിയിലൂടെ എംഎൽഎ നടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആരെങ്കിലും തന്നെയോ തന്റെ കുടുംബത്തെയോ ഉപദ്രവിക്കാൻ ശ്രമിച്ചാൽ വെടിവെക്കാൻ മടിക്കില്ലെന്നും എം എൽ എ പറയുന്നതായി ദൃശ്യങ്ങളിൽ കാണാം. ഗോപാൽപൂർ മണ്ഡലത്തിൽ നിന്നുള്ള എം എൽ എ യാണ് നരേന്ദ്രകുമാർ. സംഭവത്തെ തുടർന്ന് എം എൽ എ യെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു.








