ഇന്ത്യയിലെ പ്രായപൂർത്തിയായവരിൽ പത്തിൽ ഒൻപത് പേർക്കും (87.3%) രക്തത്തിൽ കൊളസ്ട്രോളിന്റെയോ ട്രൈഗ്ലിസറൈഡിന്റെയോ അളവിൽ അസാധാരണമായ വ്യതിയാനം ഉള്ളതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠന റിപ്പോർട്ട്. ഇത് രാജ്യത്ത് ഹൃദ്രോഗങ്ങളുടെയും സ്ട്രോക്കിന്റെയും അപകടസാധ്യത വലിയ തോതിൽ വർദ്ധിപ്പിക്കുന്നു.
‘ജേണൽ ഓഫ് ക്ലിനിക്കൽ ലിപിഡോളജി’യിൽ പ്രസിദ്ധീകരിച്ച പഠനം, രാജ്യത്തുടനീളമുള്ള 23,665 ആളുകളിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യക്കാരിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് നല്ല കൊളസ്ട്രോൾ എന്നറിയപ്പെടുന്ന ‘HDL’ന്റെ കുറവാണ്. പഠനത്തിൽ പങ്കെടുത്ത 66.8% ആളുകളിലും HDL അളവ് വളരെ കുറവായിരുന്നു. നഗരപ്രദേശങ്ങളിൽ ജീവിക്കുന്നവർ, സ്ത്രീകൾ, സെൻട്രൽ ഇന്ത്യക്കാർ എന്നിവരിലാണ് അസാധാരണ കൊളസ്ട്രോൾ അളവ് കൂടുതൽ കാണപ്പെടുന്നത്. കൂടാതെ അമിതവണ്ണം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരിലും ഇത് ഉയർന്ന നിരക്കിലാണ്.
പ്രമേഹമോ അമിതവണ്ണമോ ബിപിയോ ഇല്ലാത്ത, പുറമെ പൂർണ്ണ ആരോഗ്യവാന്മാരെന്ന് തോന്നിക്കുന്ന 40% ആളുകളിലും കൊളസ്ട്രോൾ വ്യതിയാനം കണ്ടത്തിയിട്ടുണ്ട്.ചെറുപ്പക്കാരിലും ശാരീരിക അധ്വാനം കുറഞ്ഞ ജീവിതശൈലി നയിക്കുന്നവരിലും രോഗസാധ്യത വളരെ കൂടുതലാണ്.
ശരീരഭാരവും രക്തത്തിലെ പഞ്ചസാരയുടെ അളവും ബിപിയും കൂടുന്തോറും കൊളസ്ട്രോൾ പ്രശ്നങ്ങൾ വർദ്ധിക്കുന്നതായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഹൃദയാഘാതങ്ങൾ തടയുന്നതിനായി ചെറുപ്പത്തിലേ കൊളസ്ട്രോൾ പരിശോധനകൾ നടത്തുന്നതും മുൻകരുതലുകൾ എടുക്കുന്നതും അത്യന്താപേക്ഷിതമാണെന്ന് ICMR വ്യക്തമാക്കുന്നു.












