മുംബൈ: സെൻസർ ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ അന്വേഷണം. കൈക്കൂലി വാങ്ങിയെന്ന നടൻ വിശാലിന്റെ പരാതിയിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. പുതിയ ചിത്രം മാർക്ക് ആന്റണിയുടെ സെൻസർ സർട്ടിഫിക്കറ്റിനായി പണം ആവശ്യപ്പെട്ടെന്നാണ് നടന്റെ പരാതി.
സെൻസർ ബോർഡിലെ ഉദ്യോഗസ്ഥരായ മെർലിൻ മേനക, ജീജ രാംദാസ്, രാജൻ എം എന്നിവർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഇവർക്കെതിരെ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ ഇവരുടെ വസതികളിൽ പരിശോധനയും നടത്തി. സംഭവത്തിന് പിന്നിൽ സെൻസർ ബോർഡിലെ അംഗം അല്ലാത്ത സ്വകാര്യ വ്യക്തികൂടി ഉണ്ടെന്നാണ് സിബിഐയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.
മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിനാണ് പണം ആവശ്യപ്പെട്ടത്. ആദ്യം ഏഴ് ലക്ഷം രൂപയായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് ആറര ലക്ഷം മതിയെന്ന് അറിയിക്കുകയായിരുന്നു. രണ്ട് ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് സിനിമയുടെ അണിയറ പ്രവർത്തകരിൽ നിന്നും പണം കൈപ്പറ്റിയതെന്നും സിബിഐ വ്യക്തമാക്കുന്നു.
ട്വിറ്ററിലൂടെയായിരുന്നു വിശാൽ സെൻസർ ബോർഡ് അധികൃതർ കൈക്കൂലി ആവശ്യപ്പെട്ടതായി വ്യക്തമാക്കി രംഗത്ത് എത്തിയത്. ഇതിന് പിന്നാലെ പോലീസിൽ പരാതിയും നൽകി. നടന്റെ പരാതിയിൽ അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ പരാതിയിൽ അന്വേഷണം ആരംഭിച്ചത്.
Discussion about this post