ഗാംഗ്ടോക് : സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 40 കടന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെള്ളപ്പൊക്കത്തിൽ നൂറിലേറെ പേരെ കാണാതായിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും ഒഴുക്കിൽപ്പെട്ട് കാണാതായവരാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു.
വിനോദസഞ്ചാരികൾ അടക്കം നിരവധി പേർ സിക്കിമിന്റെ പല ഭാഗങ്ങളിൽ ആയി കുടുങ്ങിക്കിടക്കുന്നുണ്ട്. പലയിടത്തും റോഡുകൾ തകർന്നതിനാൽ ഗതാഗത സൗകര്യം പുനസ്ഥാപിക്കാനായിട്ടില്ല. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ഹെലികോപ്റ്ററുകളിൽ രക്ഷാദൗത്യം ആരംഭിച്ചിട്ടുണ്ട്. പ്രളയത്തെ തുടർന്ന് കാണാതായ സൈനികരിൽ ഏഴുപേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
മിന്നൽ പ്രളയത്തെ തുടർന്ന് ദുരിതത്തിലായ സിക്കിമിന് കേന്ദ്രസർക്കാർ 44.8 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ കേന്ദ്രസേനയെയും സിക്കിമിലേക്ക് വിന്യസിച്ചിട്ടുണ്ട്. ചുങ്താങ്ങിൽ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്ന 14 പേരെ രക്ഷിക്കാനായി ദേശീയ ദുരന്ത നിവാരണ സേന പ്രദേശത്തേക്ക് എത്തിച്ചേർന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയി കുടുങ്ങിക്കിടന്നിരുന്ന രണ്ടായിരത്തിലേറെ പേരെ ഇതിനകം തന്നെ രക്ഷപ്പെടുത്തി. നിലവിൽ മഴ ഒഴിഞ്ഞു നിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്താൻ കഴിയുന്നുണ്ടെന്ന് സിക്കിം സർക്കാർ അറിയിച്ചു.
Discussion about this post