ന്യൂഡൽഹി : ഇസ്രായേലിന് ഭാരതത്തിന്റെ ഐക്യദാർഢ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ അക്കൗണ്ടിലൂടെയാണ് ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. “ഇസ്രായേലിലെ ഭീകരാക്രമണ വാർത്ത അഗാധമായ ഞെട്ടലുണ്ടാക്കി. ഭാരതത്തിന്റെ ചിന്തകളും പ്രാർത്ഥനകളും നിരപരാധികളായ ഇരകളോടും അവരുടെ കുടുംബങ്ങളോടും ഒപ്പം ഉണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾ ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു” എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചത്.
വിവിധ ലോക നേതാക്കളും ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേൽ മാക്രോൺ , ജർമ്മനി ചാൻസലർ ഒലാഫ് ഷോൾസ്, നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റുട്ടെ എന്നിവരും നിലവിലെ സാഹചര്യത്തിൽ ഇസ്രായേലിന് പൂർണപിന്തുണ പ്രഖ്യാപിക്കുന്നതായി അറിയിച്ചു.
“ഇസ്രായേൽ പൗരന്മാർക്ക് നേരെ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തിൽ ഞാൻ ഞെട്ടിപ്പോയി. സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് സമ്പൂർണ്ണ അവകാശമുണ്ട്” എന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. “ഇസ്രായേലിനെതിരായ നിലവിലെ ഭീകരാക്രമണങ്ങളെ ഞാൻ ശക്തമായി അപലപിക്കുന്നു. ഇരകളോടും അവരുടെ കുടുംബങ്ങളോടും പ്രിയപ്പെട്ടവരോടും ഞാൻ പൂർണ്ണമായ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു,” എന്ന്ഫ്ര ഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു.
ഹമാസിന്റെ ആക്രമണങ്ങളെ ജർമ്മനി അപലപിക്കുകയും ഇസ്രായേലിനൊപ്പം നിലകൊള്ളുകയും ചെയ്യുന്നതായി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് വ്യക്തമാക്കി. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ പൂർണ്ണമായും പിന്തുണയ്ക്കുന്നുവെന്ന് നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയും അറിയിച്ചു.
Discussion about this post