ചെന്നൈ : ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരം ഗംഭീരമാക്കി ടീം ഇന്ത്യ. ഓസ്ട്രേലിയയെ 6 വിക്കറ്റിന് പരാജപ്പെടുത്തിയാണ് ഇന്ത്യ ആദ്യ വിജയം സ്വന്തമാക്കിയത്. സ്പിൻ കരുത്തിനു മുന്നിൽ കറങ്ങി വീണ ഓസീസിനെ കോഹ്‌ലിയുടേയും രാഹുലിന്റെയും സമയോചിത ബാറ്റിംഗ് കൊണ്ട് നിഷ്പ്രഭമാക്കിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഇന്ത്യൻ ബൗളിംഗിനു മുന്നിൽ പതറിയതോടെ സ്കോർ ഇരുനൂറിനു താഴെ ഒതുങ്ങുകയായിരുന്നു. കുൽദീപ് യാദവും ജഡേജയും അശ്വിനും സ്പിൻ കൊണ്ട് ബാറ്റർമാരെ വട്ടം കറക്കി. കണിശതയാർന്ന ബൗളിംഗുമായി ജസ്പ്രീത് ബൂമ്രയും കളം നിറഞ്ഞതോടെ ഓസീസ് അവസാന ഓവറിൽ 199 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 46 റൺസെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ് സ്കോറർ. വാർണർ 41 ഉം സ്റ്റാർക് 28 ഉം ലബുഷാനെ 27 ഉം റൺസെടുത്തു. 3 വിക്കറ്റിന് 110 റൺസ് എന്ന നിലയിൽ നിന്നാണ് ഓസീസ് കുറഞ്ഞ സ്കോറിനു പുറത്തായത്.
ഇന്ത്യയ്ക്ക് വേണ്ടി ജഡേജ 3 വിക്കറ്റുകളും കുൽദീപും ബുമ്രയും രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. അശ്വിൻ, ഹാർദിക്, സിറാജ് എന്നിവർ ഓരോവിക്കറ്റുകൾ വീതം സ്വന്തമാക്കി.
200 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ആദ്യ രണ്ട് ഓവറുകളിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഓസീസ് ഞെട്ടിച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ ഇഷാൻ കിഷൻ പുറത്തായി. തൊട്ടടുത്ത ഓവറിൽ രോഹിത് ശർമ്മയേയും ശ്രേയസ് അയ്യരേയും പുറത്താക്കി ഹേസൽ വുഡ് ഞെട്ടിച്ചു. 2 റൺസിന് 3 വിക്കറ്റ് എന്ന നിലയിലായ ഇന്ത്യയെ നാലാം വിക്കറ്റിൽ ഒത്തുചേർന്ന കെ എൽ രാഹുലും വിരാട് കോഹ്ലിയും വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
സിംഗിളുകളും ഡബിളുകളും നേടി ശ്രദ്ധയോടെ കളിച്ച ഇരുവരും ചേർന്ന് ഓസീസ് ബൗളർമാരെ ഫലപ്രദമായി നേരിട്ടു. സ്കോർ 167 ൽ നിൽക്കെ ഹെസൽവുഡിന്റെ പന്തിൽ പുൾ ഷോട്ടിനു ശ്രമിച്ച് കോഹ്ലി പുറത്തായി. 116 പന്തിൽ അറു ബൗണ്ടറികളുടെ സഹായത്തോടെ കോഹ്ലി 85 റൺസ് നേടി. 97 റൺസോടെ കെ.എൽ രാഹുലും 11 റൺസോടെ ഹാർദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു. പാറ്റ് കമ്മിൻസിന്റെ പന്ത് അതിർത്തി വര കടത്തിയാണ് കെ.എൽ രാഹുൽ വിജയ റൺ നേടിയത്. രാഹുലാണ് പ്ലെയർ ഓഫ് ദ മാച്ച്. ഓസീസിനു വേണ്ടി ഹേസൽവുഡ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
Discussion about this post