ജനീവ: ഇസ്രായേലിൽ ഹമാസ് നടത്തുന്ന ഭീകരാക്രമണത്തിൽ യുഎൻ സുരക്ഷാ കൗൺസിലിൽ ഭിന്നാഭിപ്രായങ്ങൾ. ഇതേ തുടർന്ന് വിഷയത്തിൽ തീരുമാനം ആകാതെ യോഗം പിരിഞ്ഞു. ഇസ്രായേൽ- പലസ്തീൻ പ്രതിനിധികൾ തമ്മിലുള്ള രൂക്ഷമായ വാക് പോരിനും സുരക്ഷാ കൗൺസിൽ യോഗം സാക്ഷിയായി.
ഇസ്രായേലിൽ ഹമാസ് നടത്തുന്ന ഭീകരാക്രമണങ്ങളെ അപലപിച്ച് അമേരിക്കയാണ് ശക്തമായ നിലപാട് സ്വീകരിച്ചത്. ഭീകരാക്രമണങ്ങളെ അപലപിച്ച് നല്ലൊരു വിഭാഗം രാജ്യങ്ങളും രംഗത്തുവന്നിട്ടുണ്ടെന്ന് അമേരിക്കൻ പ്രതിനിധി റോബർട്ട് വുഡ് വ്യക്തമാക്കി. എന്നാൽ ഇതിൽ എല്ലാ രാജ്യങ്ങളും ഇല്ല എന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കണം. റഷ്യ യുക്രെയ്ൻ സംഘർഷത്തിന് പിന്നാലെ പശ്ചിമ രാജ്യങ്ങളുമായുള്ള ബന്ധം വഷളായി. ഇക്കാര്യം താൻ പറയാതെ തന്നെ അറിയാൻ സാധിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
യുദ്ധം അവസാനിപ്പിച്ച് ചർച്ചയിലൂടെ സംഘർഷങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് യോഗത്തിൽ റഷ്യ നിലപാട് എടുത്തു. പ്രശ്‌നങ്ങൾ പൂർണമായി പരിഹരിക്കപ്പെടാത്തതാണ് വീണ്ടും സംഘർഷങ്ങൾ ഉണ്ടാകുന്നതിലേക്ക് നയിക്കുന്നത്. അതിനാൽ ചർച്ചയിലൂടെ പൂർണമായി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയാണ് വേണ്ടതെന്നും റഷ്യൻ പ്രതിനിധി കൂട്ടിച്ചേർത്തു. റഷ്യയുടെ അഭിപ്രായത്തെ ചൈന പിന്തുണച്ചു. സുരക്ഷാ കൗൺസിൽ സംയുക്തമായി പ്രസ്താവന ഇറക്കണമെന്നും ചൈനീസ് പ്രതിനിധി ആവശ്യപ്പെട്ടു.
ഇസ്രായേലി പൗരനെ ഹമാസ് ഭീകരർ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കാണിച്ചുകൊണ്ട് ഇസ്രായേൽ അംബാസിഡർ ഗിലാഡ് ഇർഡാൻ രംഗത്ത് എത്തി. ഇതെല്ലാം വലിയ ക്രൂരതയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതൊന്നും ഒരിക്കലും ആലോചിക്കാൻ കൂടി കഴിയില്ല. ആക്രമണങ്ങളെ സുരക്ഷാ കൗൺസിൽ സംയുക്തമായി അപലപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ഇസ്രായേലിന്റെ സൈനിക ഭരണം പിൻവലിക്കാൻ സുരക്ഷാ കൗൺസിൽ നിർദ്ദേശിക്കണമെന്ന് പലസ്തീൻ പ്രതിനിധി പ്രതികരിച്ചു. ഇസ്രായേലിന്റെ ക്രൂരതകൾ ന്യായീകരിക്കാനുള്ള സന്ദർഭമായി നിലവിലെ സാഹചര്യത്തെ കാണരുത്. സമാധാനമാണ് വേണ്ടത് എന്നും പലസ്തീൻ പ്രതിനിധി റിയാദ് മൻസൂർ അഭിപ്രായപ്പെട്ടു.
Discussion about this post