ജെറുസലേം: പലസ്തീൻ തലസ്ഥാനനഗരമായ ഗാസയിൽ പൂർണ ഉപരോധം ഏർപ്പെടുത്തി ഇസ്രായേൽ. ഭക്ഷണം വിതരണം ഉൾപ്പെടെ നിർത്തിവച്ചതായാണ് റിപ്പോർട്ടുകൾ. ഗാസയുടെയും സമീപമേഖലകളുടെയും നിയന്ത്രണം സ്വന്തമാക്കാനുള്ള ശ്രമം ഇസ്രായേൽ സൈന്യം തുടരുകയാണ്.
സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഗാസയിലേക്കുള്ള വൈദ്യുതി വിതരണം ഇസ്രായേൽ അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭക്ഷണമുൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിതരണം നിർത്തലാക്കാൻ തീരുമാനിച്ചത്. ഇന്ധനം നൽകില്ലെന്നും ഇസ്രായേൽ വ്യക്തമാക്കി.
ഹമാസ് ഭീകരർ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗല്ലന്ത് ആണ് ഉപരോധം ഏർപ്പെടുത്തി ഉത്തരവിട്ടത്. ഗാസയിൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തുകയാണെന്ന് യോവ് ഗല്ലന്ത് വ്യക്തമാക്കി. നിലവിൽ അവിടെ വൈദ്യുതിയില്ല. ഇനി മുതൽ ഇന്ധനവും ഭക്ഷണവും നൽകില്ല. എല്ലാം അവസാനിച്ചു. തങ്ങൾ മനുഷ്യ മൃഗങ്ങളുമായിട്ടാണ് യുദ്ധം ചെയ്യുന്നതെന്നും യോവ് ഗല്ലന്ത് കൂട്ടിച്ചേർത്തു.
ഇസ്രായേലും ഹമാസ് ഭീകരരും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുകയാണ്. ഇതിനോടകം തന്നെ 1,100 പേരാണ് കൊല്ലപ്പെട്ടത്. 44 സൈനികരുൾപ്പെടെ 700 ഓളം പേരാണ് ഇസ്രായേലിൽ കൊല്ലപ്പെട്ടത്.
അതേസമയം ഗാസയുടെ സമീപ മേഖലകൾ ഇസ്രായേൽ സൈന്യം വളഞ്ഞിട്ടുണ്ട്. ഭീകരർ നുഴഞ്ഞുകയറ്റം തുടരുന്ന സാഹചര്യത്തിലായിരുന്നു ഇസ്രായേൽ സൈന്യം വീണ്ടും ആധിപത്യം ഉറപ്പിച്ചത്. ഭീകരർക്കായുള്ള തിരച്ചിൽ പ്രദേശത്ത് തുടരുകയാണ്.
Discussion about this post