മുംബെെ: ‘ലെക് ലഡ്‌കി’ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ. പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു.വരുമാനം കുറവുള്ള കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് അവരുടെ ജനന ശേഷം വിവിധ ഘട്ടങ്ങളിൽ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് ‘ലെക് ലഡ്‌കി’.പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് 18 വയസ്സ് വരെ ഒരു ലക്ഷം രൂപ വീതം ലഭിക്കും മുഖ്യമന്ത്രി പറഞ്ഞു.
മഞ്ഞ, ഓറഞ്ച് റേഷൻ കാർഡുള്ള കുടുംബത്തിൽ പെൺകുട്ടി ജനിച്ചാലുടൻ തന്നെ സർക്കാർ 5,000 രൂപ ധനസഹായം നൽകും . പെൺകുട്ടി ഒന്നാം ക്ലാസിൽ എത്തുമ്പോൾ 6,000 രൂപ പഠന സഹായമായി നൽകും. ആറാം ക്ലാസിൽ പഠിക്കുമ്പോൾ 7,000 രൂപയും പതിനൊന്നാം ക്ലാസിൽ എത്തുമ്പോൾ 8,000 രൂപയും പെൺകുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ 75,000 രൂപയുമാണ് പദ്ധതിയിലൂടെ പെൺകുട്ടികൾക്ക് ലഭിക്കുക.പദ്ധതിപ്രകാരം സംസ്ഥാനത്തെ ഓരോ പെൺകുട്ടിയ്ക്കും ഒരു ലക്ഷം രൂപ വീതം ലഭിക്കും മുഖ്യമന്ത്രി പറഞ്ഞു. പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, അവരുടെ അനുപാതം വർദ്ധിപ്പിക്കുക, പെൺകുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുക ശൈശവ വിവാഹവും കുറയ്ക്കുക എന്നിവയെല്ലാമാണ് പദ്ധതിയുടെ ലക്ഷ്യങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2023-24 ലെ ബജറ്റിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിയ പ്രഖ്യാപനത്തെ തുടർന്നാണ് 2023 ഏപ്രിൽ 1 മുതൽ പെൺകുട്ടികളുടെ ശാക്തീകരണത്തിനായി ‘ലെക് ലഡ്‌കി’ പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചതെന്ന് ഏകനാഥ് ഷിൻഡെ കൂട്ടിച്ചേർത്തു
Discussion about this post