കണ്ണൂർ: ഹമാസിനെ ഭീകരർ എന്ന് പറഞ്ഞ അഭിപ്രായത്തിൽ നിന്നും മലക്കം മറിഞ്ഞ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ ഷൈലജ. ഇസ്രയേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പ്രതികരണത്തിൽ കെകെ ഷൈലജ പറഞ്ഞിരുന്നു. ഹമാസിന്റെ ക്രൂരതകൾക്ക് പരസ്യമായി പിന്തുണ നൽകുന്ന സിപിഎമ്മിന്റെ നയത്തിന് ഘടകവിരുദ്ധമായിരുന്നു ഷൈലജയുടെ നിലപാട്.
ആദ്യം ഹമാസ് എന്നായിരുന്നു പറഞ്ഞതെങ്കിലും പിന്നീട് ഹമാസ് ഭീകരർ എന്ന് കൂട്ടിച്ചേർക്കുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലെ എഡിറ്റ് ഹിസ്റ്ററി സഹിതം കെകെ ഷൈലജയുടെ അഭിപ്രായം സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയുമായി. സിപിഎം നിലപാടിലെ തെറ്റ് ചൂണ്ടിക്കാണിക്കുന്നതാണ് കെകെ ഷൈലജയുടെ പോസ്റ്റ് എന്നും അഭിപ്രായമുയർന്നു. ഈ സാഹചര്യത്തിലാണ് രണ്ട് ദിവസങ്ങൾക്ക് ശേഷം കെകെ ഷൈലജ വിശദീകരണവുമായി രംഗത്തെത്തിയത്.
കെകെ ഷൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇസ്രയേൽ – പലസ്തീൻ യുദ്ധത്തെക്കുറിച്ച് ഞാൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പല രീതിയിൽ ചർച്ച ചെയ്യപ്പെടുന്നതായി കാണുന്നു. 1948 മുതൽ പലസ്തീൻ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകൾക്ക് കാരണക്കാർ ഇസ്രയേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വശക്തികളുമാണെന്നാണ് പോസ്റ്റിൽ എഴുതിയത്. ഇടതുപക്ഷം എപ്പോഴും പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയിൽ കയ്യേറ്റം നടത്തുന്ന ഇസ്രയേലിന്റെ നടപടിയെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ യുദ്ധതടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ല എന്നും പോസ്റ്റിൽ എഴുതിയിരുന്നതായി കെകെ ഷൈലജ പറയുന്നു. പലസ്തീൻ ജനതയോട് വർഷങ്ങളായി ഇസ്രയേൽ ചെയ്യുന്നതും ഇതേ ക്രൂരതയാണെന്ന് പോസ്റ്റിൽ എഴുതിയിരുന്നു. യുദ്ധങ്ങൾ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്.
ഇസ്രയേൽ ഇപ്പോൾപ്രഖ്യാപിച്ച കരയുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കിൽ ഇതിനെക്കാൾ വലിയ ഭീകരതകൾക്കാണ് നാം സാക്ഷ്യം വഹിക്കേണ്ടി വരിക. ഏത് യുദ്ധത്തിലും വർഗീയ ലഹളകളിലും നരകയാതനകൾക്ക് വിധേയരാകുന്നത് സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കുമെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഹമാസിനെ പിന്തുണയ്ക്കുന്ന സിപിഎം പ്രഖ്യാപിത നിലപാടിനെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
Discussion about this post