ന്യൂഡൽഹി : ഹമാസ് ഭീകരാക്രമണത്തിനിടെ ഇസ്രായേലിന് ഇന്ത്യ നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൂർ ഗിലോൺ. ഹമാസ് ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച ലോക നേതാക്കളിൽ ആദ്യത്തെ വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സ്‌നേഹം ഒരിക്കലും മറക്കില്ല എന്നും നൂർ പറഞ്ഞു.
”ഇന്ത്യയുടെ ഈ പിന്തുണ ശുഭാപ്തി വിശ്വാസം നൽകുന്നു. ആക്രമണം ആരംഭിച്ച അന്ന് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിന് പിന്തുണ അറിയിച്ചു. ഭീകരാക്രമണത്തെ ശക്തമായി എതിർത്ത ലോക നേതാക്കളിൽ ആദ്യത്തെ വ്യക്തിയാണ് മോദി. ഇത് ഞങ്ങൾ ഒരിക്കലും മറക്കില്ല” നൂർ ഗിലോൺ പറഞ്ഞു.
”ഇന്ത്യയും ഇസ്രായേലും തമ്മിൽ വളരെ ആഴത്തിലുള്ള ബന്ധമാണ്. ഇന്ത്യയിലെ ഉന്നതരും വ്യവസായ പ്രമുഖരും എന്ത് സഹായത്തിന് വേണമെങ്കിലും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാർ പോലും ഇന്ന് ഇസ്രായേലിന് വേണ്ടി ശബ്ദമുയർത്തുന്നു. എംബസിയുടെ സോഷ്യൽ മീഡിയ പേജ് കണ്ടാൽ തന്നെ അത് മനസിലാകും. ‘ഞങ്ങൾക്കും ഇസ്രായേലിന് വേണ്ടി പോരാടണം’ എന്നാണ് എല്ലാവരും പറയുന്നത്. ഇന്ത്യക്കാരെക്കൊണ്ട് മറ്റൊരു ഇസ്രായേലി പ്രതിരോധ സേനയെ തന്നെ ഉണ്ടാക്കാൻ സാധിക്കും ”നൂർ ഗിലോൺ വ്യക്തമാക്കി.
”ലോകത്തിലെ പല രാജ്യങ്ങളിലും ഞാൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാൽ ഇത്രയധികം പിന്തുണ മറ്റെവിടെ നിന്നും ലഭിച്ചിട്ടില്ല. ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള അടുപ്പം വിശദീകരിക്കാൻ പോലും കഴിയാത്ത ഒന്നാണ്. അത് വളരെ വൈകാരികവും ആഴത്തിലുള്ളതുമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.









Discussion about this post