മാന്നാർ : ”ഞാൻ പോകുന്നു, അവനെയും കൂട്ടുന്നു, ഞങ്ങളെ ഒരുമിച്ച് അടക്കണം” മിഥുന്റെ ആത്മഹത്യാക്കുറിപ്പിലെ വാക്കുകളാണിത്. അച്ഛന്റെയും മകന്റെയും മരണവാർത്ത കേട്ടതിന്റെ ഞെട്ടലിലാണ് മാന്നാർ. പതിനൊന്നാം വാർഡിൽ കുട്ടംപേരൂർ ഗുരുതിയിൽ വടക്കേതിൽ കൃപാസദനം സൈമൺ-സൂസൻ ദമ്പതികൾക്ക് മകനെയും കൊച്ചുമകനെയും നഷ്ടപ്പെട്ടതിന്റെ വേദന അടക്കാനാകുന്നില്ല. എന്തിനാണ് ഈ കടുംകൈ ചെയ്തത് എന്ന ചോദ്യത്തിന് ഇതുവരെ ആർക്കും ഉത്തരം ലഭിച്ചിട്ടില്ല.
സൈമൺ-സൂസൻ ദമ്പതികളുടെ മകനായ മിഥുൻകുമാർ (ജോൺ-34) ഇന്ന് രാവിലെയാണ് സ്വന്തം മകനായ ഡൽവിൻ ജോണിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ‘ചെയ്യുന്നത് തെറ്റാണെന്നറിയാം എന്നാലും ഞാൻ പോകുന്നു.. അവനെയും കൂട്ടുന്നു. ഞങ്ങളെ ഒരുമിച്ച് അടക്കണം. അപ്പയുടെയും അമ്മയുടെയും കാര്യത്തിൽ വിഷമമുണ്ട്.. മനസ് പതറിപ്പോയി” എന്നായിരുന്നു മിഥുന്റെ ആത്മഹത്യാക്കുറിപ്പിലെ വാക്കുകൾ.
ഈ കടുംകൈ ചെയ്യേണ്ട അത്രമാത്രം കുടുംബ പ്രശ്‌നങ്ങളൊന്നും നിലനിന്നുരുന്നില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്.
പത്ത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷമായിരുന്നു മിഥുന്റെ വിവാഹം. റാന്നി നെല്ലിക്കമൺ തൈപ്പറമ്പിൽ ജോൺ-ലത ദമ്പതികളുടെ മകൾ സെലിൻ ആയിരുന്നു വധു. കഴിഞ്ഞ ജൂണിൽ സെലിൻ നഴ്‌സിംഗ് ജോലിക്കായി സൗദി അറേബ്യയിലേക്ക് പോയി. തുടർന്ന് ഭാര്യ വീട്ടിലായിരുന്നു മിഥുനും മകനും കഴിഞ്ഞു വന്നിരുന്നത്.
മൂന്ന് മാസത്തിന് മുമ്പാണ് കുട്ടംപേരൂരിലെ വീട്ടിലേക്ക് മിഥുനും മകനും എത്തിയത്. സംഭവം നടക്കുന്നതിന്റെ തലേന്ന് രാത്രിയിലും മിഥുൻ ഭാര്യയുമായി സംസാരിക്കുകയും വീഡിയോ കോളിലൂടെ മകനെ കാണിച്ച് കൊടുക്കുകയും ചെയ്തിരുന്നു. പിറ്റേന്ന് രാവിലെ സൈമൺ ജോലി കഴിഞ്ഞ് മടങ്ങുന്ന വഴി പള്ളിയിൽ പ്രാർത്ഥനക്ക് പോയ ഭാര്യയെയും കൂട്ടി വീട്ടിലെത്തി അകത്ത് കയറിയപ്പോഴാണ് മകനും കൊച്ചുമകനും മരിച്ച് കിടക്കുന്നത് കാണുന്നത്.
ബെഡ്‌റൂമിലെ സീലിംഗ് ഫാനിൽ കെട്ടിത്തൂങ്ങിയ ഷാൾ പൊട്ടി നിലത്തുവീണ നിലയിൽ മിഥുനും കൊച്ചുമകൻ കട്ടിലിലുമായി മരിച്ച് കിടക്കുകയായിരുന്നു. മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനു ശേഷം ഇരുകൈകളിലേയും ഞരമ്പ് മുറിച്ച മിഥുൻ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.








