തൃശൂർ : ഷോളയാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ അഞ്ച് യുവാക്കൾ മുങ്ങിമരിച്ചു. ഷോളയാറിൽ ചുങ്കം എസ്റ്റേറ്റ് ഭാഗത്തെ പുഴയിലാണ് അപകടം നടന്നത്. കോയമ്പത്തൂർ കിണറ്റികടവിൽ നിന്ന് ഷോളയാറിൽ എത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽ മരണപ്പെട്ടത്.
വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടമുണ്ടായത്. കോയമ്പത്തൂരിൽ നിന്നും ബൈക്കുകളിൽ യാത്ര ചെയ്തെത്തിയ ഈ യുവാക്കൾ വൈകിട്ട് ചുങ്കം തേയിലത്തോട്ടത്തിനടുത്തുള്ള പുഴയിൽ കുളിക്കാനായി ഇറങ്ങുകയായിരുന്നു. ഈ യുവാക്കൾ അപകടത്തിൽപ്പെട്ടതോടെ കൂടെയുണ്ടായിരുന്നവർ ബഹളം വെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു.
നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തെ തുടർന്ന് ഇവരെ പുഴയിൽ നിന്നും കരയ്ക്ക് എത്തിച്ചെങ്കിലും അഞ്ചുപേർ മരണപ്പെടുകയായിരുന്നു. ഈ പ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത യുവാക്കൾ ആഴം കുറഞ്ഞ ഭാഗമാണെന്ന് കരുതിയാണ് പുഴയിൽ കുളിക്കാനായി ഇറങ്ങിയത്. കോയമ്പത്തൂരിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥികൾ ആണ് മരണപ്പെട്ടവർ. ഇവരുടെ മൃതദേഹങ്ങൾ വാൽപ്പാറയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post