ന്യൂഡൽഹി : പടിഞ്ഞാറൻ ഡൽഹിയിൽ വിദേശ വനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 30 വയസ്സുകാരിയായ സ്വിറ്റ്സർലാൻഡ് സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. കൈകാലുകൾ കൂട്ടിക്കെട്ടി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിദേശ വനിതയുടെ കാമുകനാണ് ഈ ക്രൂരമായ കൊല നടത്തിയത്. കൊലപാതകം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിലക് നഗർ പ്രദേശത്തെ സർക്കാർ സ്‌കൂളിന് സമീപമാണ് സ്വിസ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ ലോഹ ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലും ദേഹം കറുത്ത പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയ നിലയിലും ആയിരുന്നു മൃതദേഹം കാണപ്പെട്ടിരുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് മൃതദേഹം ഉപേക്ഷിച്ച കാർ കണ്ടെത്തുകയും യുവതിയുടെ കാമുകനാണ് പ്രതി എന്ന് തിരിച്ചറിയുകയും ആയിരുന്നു.
ഡൽഹി നിവാസിയായ ഗുർപ്രീത് സിംഗ് ആണ് സംഭവത്തിൽ അറസ്റ്റിൽ ആയിട്ടുള്ളത്. സ്വിറ്റ്സർലാൻഡ് സന്ദർശനത്തിനിടയിലാണ് ഇയാൾ യുവതിയുമായി പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. ദീർഘനാളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ഈ യുവതിയെ സന്ദർശിക്കാനായി പലപ്പോഴും ഇയാൾ സ്വിറ്റ്സർലാൻഡിൽ പോയിട്ടുണ്ട്. എന്നാൽ യുവതിക്ക് മറ്റൊരു ബന്ധവും ഉണ്ടെന്ന സംശയത്തെ തുടർന്നാണ് ഇയാൾ യുവതിയെ ഇന്ത്യയിലേക്ക് വിളിച്ചു വരുത്തി കൊലപാതകം ആസൂത്രണം ചെയ്തത്. ഗുർപ്രീത് സിംഗിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നിന്നും രണ്ടര കോടിയോളം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Discussion about this post