ന്യൂഡൽഹി : രാജ്യത്ത് ജാഗ്രതയുള്ള പോലീസ് സേന ഉള്ളതിനാലാണ് രാഷ്ട്രം സുരക്ഷിതമായി ഇരിക്കുന്നത്. അവരുടെ സേവനം ഇല്ലാതെ രാജ്യസുരക്ഷ സാധ്യമല്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ പോലീസ് സ്മാരക ദിനത്തിൽ രാജ്യത്തു സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അമിത് ഷാ. കൃത്യനിർവ്വഹണത്തിനിടെ ജീവൻ നഷ്ടപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് മന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു.
രാജ്യത്തെ ജാഗ്രതയുള്ള പോലീസ് ഉദ്യോഗസ്ഥർ ഇല്ലാതെ അതിർത്തി സുരക്ഷയോ ആഭ്യന്തര സുരക്ഷയോ സാധ്യമല്ല. ക്രമസമാധാനപാലനത്തിന് ഒരു പോലീസുകാരൻ എപ്പോഴും ഡ്യൂട്ടിയിൽ ഉണ്ടായിരിക്കണം. തീവ്രവാദമോ കുറ്റകൃത്യമോ എന്തായാലും സാധാരണക്കാരുടെ ജീവൻ സുരക്ഷിതമാക്കാൻ പോലീസിന്റെ സേവനങ്ങൾ ആവശ്യമാണ്. നിലവിലുള്ള നിയമങ്ങൾക്ക് പകരമായി വരുന്ന മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. നമ്മുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ മാറ്റിമറിക്കുന്ന മൂന്ന് പുതിയ നിയമങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യാ ഗവൺമെന്റ് കൊണ്ടുവരാൻ പോവുകയാണ് അമിത് ഷാ പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 76ാം വർഷം മുതൽ ഇനിയുള്ള 25 വർഷങ്ങൾ നമ്മുടെ രാജ്യത്തെ പ്രധാനപ്പെട്ട വർഷങ്ങളാണ്. അതിനുവേണ്ടി രാജ്യത്തെ 130 കോടി ജനങ്ങൾ കൂട്ടായി തീരുമാനമെടുത്തിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരുടെ സംഭാവന മൂലം കഴിഞ്ഞ ഒരു വർഷത്തിനിടെ തീവ്രവാദം,കമ്യൂണിസ്റ്റ് ഭീകരാക്രമണങ്ങൾ എന്നിവയിൽ 65 ശതമാനം കുറവുണ്ടായി. കമ്യൂണിസ്റ്റ് ഭീകര മേഖലകൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ , ജമ്മു കശ്മീർ എന്നിവിടങ്ങളിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കുന്നതിൽ നമ്മുടെ സൈനികർ വിജയിച്ചു.രാജ്യത്തെ ഭീകരതയ്‌ക്കെതിരെ നരേന്ദ്രമോദി സർക്കാർ കർശനമായ നിയമങ്ങളാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1959 ഒക്ടോബർ 21-ന് ലഡാക്കിലെ ഹോട്ട് സ്പ്രിംഗ്സിൽ കൃത്യനിർവ്വഹണത്തിനിടെ ജീവൻ നഷ്ടപ്പെട്ട പത്ത് ധീരരായ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ ഉദ്യോഗസ്ഥരുടെ സ്മരണയ്ക്കായാണ് എല്ലാ വർഷവും ‘പോലീസ് അനുസ്മരണ ദിനം’ ആചരിക്കുന്നത്. പോലീസ് അനുസ്മരണ ദിനമായ 2018 ഒക്ടോബർ 21 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പോലീസ് സ്മാരകം രാജ്യത്തിന് സമർപ്പിച്ചത്.
Discussion about this post