ജയ്പുർ : രാജസ്ഥാനിൽ സിക്രായിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രിയങ്ക ഗാന്ധി ദുരുദ്ദേശപരമായി നുണ പ്രചാരണം നടത്തിയെന്ന് ആരോപണം. സംഭവത്തെ തുടർന്ന് പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. രാജസ്ഥാനിലെ ബിജെപി നേതാവ് രാജേന്ദ്ര റാത്തോഡാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകിയത്.
പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തി എന്നും പ്രധാനമന്ത്രിക്ക് എതിരെ ദുരുദ്ദേശപരമായി നുണ പ്രചരിപ്പിച്ചു എന്നുമാണ് പരാതി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച ദൗസയിലെ സിക്രായി ഗ്രാമത്തിൽ നടന്ന പൊതുയോഗത്തിലാണ് പ്രിയങ്ക ഗാന്ധി പെരുമാറ്റ ചട്ടലംഘനം നടത്തിയതായി ആരോപണമുയർന്നിട്ടുള്ളത്.
തിരഞ്ഞെടുപ്പ് സമയത്ത് മാത്രം ബിജെപിയും നരേന്ദ്രമോദിയും മതത്തെയും ജാതിയെയും കുറിച്ച് സംസാരിക്കുന്നു എന്നാണ് പ്രിയങ്ക ഗാന്ധി റാലിക്കിടയിൽ ആരോപണമുന്നയിച്ചത്. ബിജെപിക്ക് അധികാര തുടർച്ച മാത്രമാണ് ലക്ഷ്യം എന്നും ജനങ്ങളെക്കുറിച്ച് അവർ അന്വേഷിക്കുന്നില്ല എന്നും ഈ റാലിയിൽ പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. ഇതോടെയാണ് പ്രിയങ്ക ഗാന്ധി പെരുമാറ്റചട്ടം ലംഘിച്ചെന്നും നുണപ്രചാരണം നടത്തുകയാണെന്നും പ്രിയങ്കയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും രാജസ്ഥാൻ ബിജെപി പരാതി നൽകിയത്.
Discussion about this post