ലക്‌നൗ : സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന മദ്രസകളെക്കുറിച്ച് അന്വേഷിക്കാൻ യുപി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരച്ചത് നിർണായക കണ്ടെത്തലുകൾക്ക് വഴിവെച്ചിരിക്കുകയാണ്. മുസാഫർനഗർ ഉൾപ്പെടെയുളള പ്രദേശങ്ങളിൽ ശരിയായ രജിസ്‌ട്രേഷനോ അംഗീകാരമോ ഇല്ലാതെ നിരവധി മദ്രസകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. ഇവയ്‌ക്കെതിരെ അന്വേഷണവും ആരംഭിച്ചുകഴിഞ്ഞു.
അനധികൃതമായി പ്രവർത്തിക്കുന്ന മദ്രസകൾക്ക് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തെ രൂപീകരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുസാഫർനഗർ ജില്ലയിൽ മാത്രം നൂറിലധികം മദ്രസകൾ ശരിയായ പേപ്പറുകൾ ഇല്ലാതെ പ്രവർത്തിക്കുന്നത് കണ്ടെത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇവരോട് ആവശ്യമായ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. അത് കൂടാതെ 12 മദ്രസകൾ ഉടൻ അടയ്ക്കണമെന്നും നിർദ്ദേശമുണ്ട്. അടച്ചില്ലെങ്കിൽ പ്രതിദിനം 10,000 രൂപ പിഴ ഈടാക്കുമെന്നാണ് സർക്കാർ മുന്നറിയിപ്പ്.
മുസാഫർനഗറിൽ 100 ഓളം മദ്രസകൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്ന് ന്യൂനപക്ഷ വകുപ്പാണ് അറിയിച്ചത്. അവരോട് രജിസ്റ്റർ ചെയ്യാൻ മാത്രമാണ് ആവശ്യപ്പെടുന്നത്. ഒരു മദ്രസയ്ക്ക് അംഗീകാരം ലഭിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും മുസാഫർനഗറിലെ അടിസ്ഥാന ശിക്ഷാ അധികാരി ശുഭം ശുക്ല പറഞ്ഞു.
Discussion about this post