തൃശൂർ : സഹകരണ ബാങ്കുകളുടെ തട്ടിപ്പുകൾ തൃശ്ശൂരിൽ തുടർക്കഥ ആവുകയാണ്. കുട്ടനെല്ലൂർ സഹകരണ ബാങ്കിലും വൻ തട്ടിപ്പ് നടത്തിയതായാണ് ഇപ്പോൾ പരാതി ഉയരുന്നത്. തൃശ്ശൂരിലെ ഒരു റിസോർട്ട് ഉടമയാണ് ഇപ്പോൾ കുട്ടനല്ലൂർ ബാങ്കിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ റിസോർട്ടിന്റെ രേഖകൾ പണയപ്പെടുത്തി 60 ലക്ഷത്തോളം രൂപ വായ്പ എടുത്തതിൽ ബാങ്ക് തിരിമറി നടത്തി ഒരു കോടിയോളം രൂപ ഇതേ രേഖകൾ പ്രകാരം വായ്പയെടുത്തെന്നാണ് പരാതി.
തൃശൂർ പാണഞ്ചേരിയിലെ രായിരത്ത് റിസോർട്ട് ഉടമ സുധാകരൻ രായിരത്താണ് കുട്ടനെല്ലൂർ സഹകരണ ബാങ്കിനെതിരെ വായ്പാതട്ടിപ്പ് പരാതി ഉന്നയിക്കുന്നത്. റിസോർട്ട് പണയപ്പെടുത്തി ബാങ്കിൽ നിന്നും സുധാകരൻ 60 ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ ഇതിനുപുറമേ ഉടമ അറിയാതെ ബാങ്ക് ഒരു കോടിയോളം രൂപ അധിക വായ്പ എടുത്തെന്നാണ് ആരോപണം.
സുധാകരൻ രായിരത്തിന്റെ പേരിൽ മറ്റൊരു ബാങ്കിൽ ഉണ്ടായിരുന്ന വായ്പ ടേക്ക്ഓവർ ചെയ്താണ് കുട്ടനല്ലൂർ സഹകരണ ബാങ്ക് 60 ലക്ഷത്തോളം രൂപ വായ്പ നൽകുന്നത്. എന്നാൽ പിന്നീട് ഈ റിസോർട്ട് വിൽക്കുന്നതിന് വേണ്ടി കുടിക്കട സർട്ടിഫിക്കറ്റ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് ഒരു കോടി രൂപയോളം അധിക ബാധ്യത ഈ റിസോർട്ട് ഭൂമിയുടെ പേരിൽ ഉള്ളതായി ഉടമ മനസ്സിലാക്കുന്നത്. പൊലീസിനും സഹകരണ വകുപ്പിനും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക് ആയതിനാൽ പാർട്ടി തലത്തിലും പരാതി ഉന്നയിച്ചു എങ്കിലും അവഗണിക്കുകയാണ് ചെയ്യുന്നതെന്ന് റിസോർട്ട് ഉടമ വ്യക്തമാക്കി.
Discussion about this post