കൊച്ചി: റിവ്യൂ ബോംബിംഗ് സിനിമയെ ബാധിച്ചുവെന്ന് കാട്ടി സംവിധായകൻ നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. റാഹേൽ മകൻ കോര സിനിമയുടെ സംവിധായകൻ ഉബൈനി ഇബ്രാഹിമാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഒൻപത് പേർക്കെതിരെയാണ് കേസെടുത്തത്.
സമൂഹമാദ്ധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. കൊച്ചി സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഫേസ്ബുക്കും യൂട്യൂബും ഉൾപ്പെടെ പ്രതികളാണ്. ആറ് പേർ ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെ സിനിമയെ മോശമാക്കുന്ന പരാമർശങ്ങൾ നടത്തി. മറ്റൊരാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.
നേരത്തെ ഹൈക്കോടതിയിൽ വരെ ഓൺലൈൻ സിനിമാ റിവ്യൂകളുടെ ദോഷവശങ്ങൾ എത്തിയിരുന്നു. പരാതിയുണ്ടെങ്കിൽ കേസെടുക്കാമെന്ന് അന്ന് കോടതി വ്യക്തമാക്കിയിരുന്നു. ആരോമലിന്റെ ആദ്യത്തെ പ്രണയം എന്ന ചിത്രത്തിന്റെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ ഇടപെടൽ. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടും കോടതി തേടിയിരുന്നു.
റിലീസ് ചെയ്തതിന് പിന്നാലെ പുതിയ സിനിമകളെക്കുറിച്ച് റിവ്യൂ ബോംബിംഗാണ് നടക്കുന്നതെന്ന റിപ്പോർട്ടിലെ പരാമർശം വലിയ ചർച്ചയാകുകയും ചെയ്തു. ഇത്തരം പ്രവണത നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ വിശദീകരിക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും കോടതി നിർദ്ദേശം നൽകിയിരുന്നു.
പുതുമുഖങ്ങൾ ഏറെയെത്തുന്ന ഇൻഡസ്ട്രിയിൽ സിനിമയെ നെഗറ്റീവായി ചിത്രീകരിക്കുന്ന ഓൺലൈൻ റിവ്യൂകൾ സിനിമാ മേഖലയുടെ മൊത്തം തകർച്ചയ്ക്ക് ആയിരിക്കും വഴിയൊരുക്കുകയെന്നാണ് സിനിമാ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. റിവ്യൂ കേട്ട് ആളുകൾ തിയറ്ററിൽ പോകാൻ മടിക്കുന്നതിനാൽ വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്നും ഇവർ പറയുന്നു.
ഒക്ടോബർ 13 നാണ് റാഹേൽ മകൻ കോര തിയറ്ററിലെത്തിയത്. നേരത്തെ ഹൈക്കോടതിയിലും സംവിധായകൻ ഹർജി നൽകിയിരുന്നു.
Discussion about this post