ന്യൂഡൽഹി :പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് മാറ്റാനുള്ള കാരണം ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആര്‍എസ്എസ് കാരൻ വിചാരിച്ചാൽ ഒന്നും അത് മാറ്റാനാവില്ല. സവർക്കറുടെ നിലപാടാണ് നടപ്പാക്കുന്നത്. പുരാണങ്ങളെല്ലാം ആര്‍എസ്എസ് നിർമ്മിത പുരാണങ്ങളാക്കി മാറ്റി. ഹിന്ദുത്വത്തിലേക്കും വർഗീയതയിലേക്കും രാജ്യത്തെ മാറ്റാനുള്ള ശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ കൂട്ടായ്മയുടെ പേര് ഇൻഡിയ എന്നാക്കിയതാണ് നീക്കത്തിന് പിന്നിലുള്ള കാരണം. രാജ്യത്തിൻറെ പേര് എന്താകണമെന്ന് അംബേദ്ക്കർ അടക്കമുള്ളവർ തീരുമാനിച്ചതാണ്. സംഘപരിവാർ അജണ്ടയാണിതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളിൽ രാജ്യത്തിൻറെ പേര് ഭാരത് എന്നാക്കാൻ ശിപാർശ ചെയ്തതിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. പാഠ്യപദ്ധതിയുടെ പരിഷ്കരണത്തിനായി എന്‍സിഇആര്‍ടി നിയോഗിച്ച പ്രമുഖ ചരിത്രകാരനും ഐസിഎച്ച്ആര്‍ അംഗവുമായ ഡോ. സി.ഐ. ഐസക്കിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയുടെ ശുപാർശ പ്രകാരമാണിത്. അടുത്ത അധ്യയനവർഷം മുതൽ പാഠപുസ്തകങ്ങളിൽ ഇങ്ങനെ മാറ്റണമെന്നാണ് സമിതി ശുപാർശ ചെയ്തിരിക്കുന്നത്.
Discussion about this post