ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി ഇൻഡി സഖ്യത്തിൽ തർക്കം. രാഹുൽ ഗാന്ധിയെ ഭാവി പ്രധാനമന്ത്രി എന്ന് വിശേഷിക്കുന്ന പോസ്റ്റർ പതിച്ച് ലക്‌നൗവിലെ കോൺഗ്രസ് പ്രവർത്തകർ. 2024 പ്രധാനമന്ത്രി എന്ന് വിശേഷിപ്പിക്കുന്ന ബാനറാണ് പ്രത്യക്ഷപ്പെട്ടത്.സമാജ്വാദി പാർട്ടിയുടെ അദ്ധ്യക്ഷൻ അഖിലേഷ് യാദവിനെ ഇന്ത്യയുടെ ‘ഭാവി പ്രധാനമന്ത്രി’ എന്ന് വിളിച്ച് പോസ്റ്റർ പതിച്ചതിന് പിന്നാലെയാണ് ലക്‌നൗവിലെ കോൺഗ്രസ് പാർട്ടി ഓഫീസിന് പുറത്ത് രാഹുൽ ഗാന്ധിയെ ‘2024 പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിക്കുന്ന ബാനർ പ്രത്യക്ഷപ്പെട്ടത്.
സമാജ്വാദി പാർട്ടി അദ്ധ്യക്ഷനെ ‘ഭാവി പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിക്കുന്ന വലിയ ബാനർ പാർട്ടി പ്രവർത്തകൻ സ്ഥാപിച്ചത് വലിയ കോളിളക്കത്തിന് കാരണമായിരുന്നു.
മദ്ധ്യപ്രദേശിൽ കോൺഗ്രസിനെതിരെ മത്സരിക്കാൻ സമാജ് വാദി പാർട്ടി ഒരുങ്ങിയതും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇൻഡിയ സഖ്യത്തിന് നേതൃത്വം നൽകേണ്ട കോൺഗ്രസ് സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം തകരുന്നത്. ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതും ഇൻഡിയ സഖ്യത്തിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള പോസ്റ്ററുകളിൽ തർക്കം ഉടലെടുത്തത്.
ഇൻഡിയ സഖ്യത്തിന് ചുക്കാൻ പിടിക്കുന്ന കോൺഗ്രസ്, എസ്പി സീറ്റുകളിൽ പോലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. എസ്പിക്ക് സ്വാധീനമുളള ഒമ്പത് സീറ്റുകളിലും സംസ്ഥാന കോൺഗ്രസ് ഘടകം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു.
Discussion about this post