കൊൽക്കത്ത: പശ്ചിമബംഗാൾ വനംവകുപ്പ് മന്ത്രി ജ്യോതിപ്രിയ മല്ലികിനെ അറസ്റ്റ് ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുൻഭക്ഷ്യമന്ത്രിയായിരുന്ന ജ്യോതിപ്രിയ മല്ലിക്കിന്റെ വസതിയിലടക്കം ഇഡി റെയ്ഡ് നടത്തിയിരുന്നു പിന്നാലെയാണ് അറസ്റ്റ്. ഭക്ഷ്യോത്പന്ന വിതരണവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.
സാൾട്ട്‌ലേക്ക് ബി ബ്ലോക്കിലെ അദ്ദേഹത്തിന്റെ വീടിനുപുറമേ നാഗേർബസാറിലുള്ള രണ്ട് ഫ്ളാറ്റുകളിലും അന്വേഷണ ഉദ്യോഗസ്ഥരെത്തിയിരുന്നു. കേസിൽ അറസ്റ്റിലായ വ്യവസായി ബാകിബുർ റഹ്‌മാനുമായുള്ള മല്ലിക്കിന്റെ ബന്ധമാണ് ഇ.ഡി. അന്വേഷണത്തിനുകാരണം.
മന്ത്രിയുടെ പേഴ്സണൻ സ്റ്റാഫ് അമിത് ഡേയുടെ നാഗർബസാറിലെ രണ്ട് വസതിയിലും പരിശോധന നടത്തി. നിരവധി രേഖകളും ഇ ഡി കണ്ടെത്തിയിരുന്നു. ന്യായവില കടകൾ വഴി വിതരണം ചെയ്യാനിരുന്ന ഗോതമ്പ് ഉയർന്ന വലയ്ക്ക് പുറത്തുള്ള വിപണിയിൽ മറിച്ചുവിറ്റുവെന്നാണ് ആരോപണം. സംസ്ഥാനത്തെ ഭക്ഷ്യ വിതരണ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരും ഒരുവിഭാഗം റേഷൻ വിതരണക്കാരുടെയും സഹായം ഇല്ലാതെ ക്രമക്കേടുകൾ നടത്താൻ കഴിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Discussion about this post