ന്യൂഡൽഹി : ചിന്നക്കനാലിൽ നിന്നും പിടികൂടിയ അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ യാത്രയിൽ ഏറെ ജനശ്രദ്ധ കവർന്ന ഒന്നായിരുന്നു മൂന്നാറിലെ പുതുതായി നിർമ്മിക്കപ്പെട്ട ദേശീയപാത. വൈകാതെ തന്നെ ഈ ദേശീയപാത പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുകയാണ്. നവംബർ ആറിന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി മൂന്നാർ – ബോഡിമേട്ട് ദേശീയപാതയുടെ ഉദ്ഘാടനം നിർവഹിക്കും.
കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയുടെ ഭാഗമായാണ് 42 കിലോമീറ്റർ നീളത്തിൽ മൂന്നാർ – ബോഡിമേട്ട് ദേശീയപാത നിർമിക്കപ്പെട്ടിട്ടുള്ളത്. മൂന്നാറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതാണ് ഈ പുതിയ ദേശീയപാത. അരിക്കൊമ്പന്റെ യാത്ര വൈറൽ ആയപ്പോൾ തന്നെ ഈ ദേശീയപാത നിരവധി സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു.
മുൻപ് നാലു മീറ്റർ മാത്രം വീതിയുണ്ടായിരുന്ന റോഡ് ആണ് 15 മീറ്റർ വീതിയിലാക്കി മൂന്നാർ – ബോഡിമേട്ട് ദേശീയപാത ആയി മാറുന്നത്. 2017 ലാണ് ഈ ദേശീയപാതയുടെ നിർമ്മാണം ആരംഭിച്ചത്. മൂന്നാറിലെ വിനോദസഞ്ചാരസാധ്യത പരിഗണിച്ച് ദേശീയപാതയുടെ ഭാഗമായി ടോയ്‌ലറ്റ് കോംപ്ലക്‌സും പാർക്കിംഗ് സൗകര്യവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കാനും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പദ്ധതിയിടുന്നുണ്ട്. 381.76 കോടി ചെലവിലാണ് മൂന്നാർ – ബോഡിമേട്ട് ദേശീയപാതയുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.
Discussion about this post