ന്യൂഡൽഹി : പലസ്തീനിലേക്ക് വിസ നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ പലസ്തീൻ എംബസിയിലെത്തി യുവതി. ഇസ്രായേലിനെതിരെ പോരാടാനാണ് യുവതി പലസ്തീനിലേക്ക് പോകാനായി ആഗ്രഹിക്കുന്നത്. ആമിന ഷെയ്ഖ് എന്ന മുസ്ലിം യുവതിയാണ് പലസ്തീനിലേക്ക് പോകണമെന്ന ആവശ്യവുമായി എംബസിയിൽ എത്തിയത്. മരണം കാത്തിരിക്കുന്ന, മരണത്തെ ഭയമില്ലാത്ത മുസ്ലിങ്ങളോടാണ് കളിക്കുന്നത് എന്ന് നെതന്യാഹു ഓർക്കണം എന്നും യുവതി സൂചിപ്പിച്ചു.
സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് തനിക്ക് വിസ നിഷേധിക്കുകയാണെന്ന് യുവതി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. പലസ്തീന്റെ അതിർത്തികൾ ഇന്ത്യക്കാരായ മുസ്ലീങ്ങൾക്ക് തുറന്നു കൊടുക്കണം എന്നും അവർ ആവശ്യപ്പെട്ടു. “ജീവനും മരണവും ഒരു തരത്തിലും വിലമതിക്കാത്ത ഒരു മതത്തിൽ നിന്നാണ് ഞാൻ വരുന്നത്. ഞങ്ങൾ മരണത്തെ ഭയപ്പെടുന്നില്ല. അവിടെ വെച്ച് മരിക്കാൻ വിധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, ഞാൻ തീർച്ചയായും മരിക്കും. അത് എന്നെ ബാധിക്കുകയില്ല. ഞാൻ അവിടെയുള്ള ആളുകളുടെ അടുത്ത് ചെന്ന് എനിക്ക് കഴിയുന്ന രീതിയിൽ അവരെ സഹായിക്കും. ഞങ്ങൾ ഇന്ത്യയിൽ ഒരു പ്രസ്ഥാനം ആരംഭിച്ചിട്ടുണ്ട് . അവിടെ പോകാനുള്ള ഫണ്ട് ഞങ്ങൾ സ്വരൂപിക്കുന്നു. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങൾ ഗസയ്ക്കും പലസ്തീനും വേണ്ടി ഫണ്ട് സ്വരൂപിക്കുന്നുണ്ട് ” എന്നും ആമിന ഷെയ്ഖ് വ്യക്തമാക്കി.
ഇന്ത്യയിലെ വിഗ്രഹാരാധകരായ ജനങ്ങളോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടുമുള്ള കടുത്ത അമർഷവും ആമിന ഷേയ്ഖ് വ്യക്തമാക്കി. “എന്തുകൊണ്ടാണ് ഈ വിഗ്രഹാരാധകർ ഇസ്രായേലിനെ പിന്തുണയ്ക്കുന്നത്? എന്തടിസ്ഥാനത്തിലാണ് അവർ പിന്തുണ നൽകുന്നത്? ജൂതന്മാർ ബീഫ് കഴിക്കുന്നവരാണ്. ജൂതന്മാരും ഖത്‌ന നടത്താറുണ്ട്. പിന്നെ എന്തിനാണ് ഈ വിഗ്രഹ ഭക്തർ ഇസ്രായേലിനെ പിന്തുണയ്ക്കുന്നത്? മുസ്ലീങ്ങളെ കൊല്ലുന്നത് കൊണ്ടാണോ? അത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങൾ ഒരൊറ്റ ഉമ്മത്തിന്റെ ആളുകളാണ്.” എന്നും ആമിന ഷെയ്ഖ് മാധ്യമങ്ങൾക്ക് മുൻപിൽ വ്യക്തമാക്കി.
Discussion about this post