കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്‌ഫോടനം ഭീകരാക്രമണമെന്ന് വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. കൺവെൻഷൻ സെന്ററിലുണ്ടായ ഉഗ്ര സ്‌ഫോടനങ്ങൾ സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ടിഫിൻ ബോക്സ് ബോംബ് ആണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഐഇഡിയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ചാവേർ ആക്രമണമല്ലെന്നും റിമോട്ട് കൺട്രോളറോ മറ്റോ ആകാമെന്നാണ് പ്രാഥമിക വിവരം. ആശങ്കാ ജനകമായ സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.
കളമശ്ശേരിലുണ്ടായ സ്‌ഫോടനത്തെ കുറിച്ച് കേന്ദ്ര സർക്കാരും വിവരങ്ങൾ തേടുന്നുണ്ട്. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാനാണ് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് സംസ്ഥാന പോലീസിനോട് കേന്ദ്ര സർക്കാർ പ്രാഥമിക റിപ്പോർട്ട് തേടിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു.
കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെൻററിൽ ഇന്ന് രാവിലെ 9.30 ഓടെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.സ്‌ഫോടനമുണ്ടാകുമ്പോൾ 2400 ലേറെപ്പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
Discussion about this post