എറണാകുളം : കളമശ്ശേരി സ്ഫോടനത്തിന്റെ ആദ്യ എഫ്ഐആർ പുറത്ത്. രാജ്യത്തിന്‍റെ അഖണ്ഡതക്കും സുരക്ഷയ്ക്കും ഭീഷണിയായ സ്ഫോടനമെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കിയിരിക്കുന്നത്. പ്രതി ഡൊമിനിക് മാർട്ടിൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുന്നതിന് മുൻപ് തയ്യാറാക്കിയ എഫ്ഐആറിൽ ആണ് ഈ പരാമർശം ഉള്ളത്.
രാവിലെ 9.35നാണ് സ്ഫോടനം നടന്നതെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളെ കൊലപ്പെടുത്തുകയും പരിക്കേൽപ്പിക്കുകയും ആയിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി മാർട്ടിൻ ഒറ്റയ്ക്കാണ് സ്ഫോടനം നടത്തിയത് എന്ന് സ്ഥിരീകരിക്കുന്നതിന് മുൻപുള്ള റിപ്പോർട്ട് ആയതിനാൽ ഒന്നിലധികം പേരുണ്ടായിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്.
പ്രതികള്‍ക്കെതിരെ യുഎപിഎയും സ്ഫോടക വസ്തു നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതായി ആദ്യ എഫ്ഐആർ വ്യക്തമാക്കുന്നു. ഒരു പ്രത്യേക സമൂഹത്തിനുനേരെ അവരെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ സ്ഫോടനമാണ് കളമശ്ശേരിയിലേതെന്നും തീവ്രവാദ സ്വഭാവത്തോടെയുള്ളതാണന്നും രാജ്യത്തിന് ഭീഷണിയാകുന്നതാണെന്നും ഈ എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post